കണ്ണൂര്‍: കണ്ണൂര്‍ പാനൂര്‍ പാത്തിപ്പാലത്ത് ദുരൂഹസാഹചര്യത്തില്‍ കുഞ്ഞ് പുഴയില്‍ വീണു മരിച്ച സംഭവം കൊലപാതകം. തന്നെയും മകളെയും ഭര്‍ത്താവ് ഷിജു പുഴയിലേക്ക് തള്ളിയിട്ടതാണെന്ന് കുട്ടിയുടെ അമ്മ സോന പറഞ്ഞു. പുഴയില്‍ വീണ സോനയെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയിരുന്നു. സോനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് കെ പി ഷിജുവിനെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.
സോനയുടെ ഭര്‍ത്താവ് ഷിജുവിനെ കണ്ടെത്തിയിട്ടില്ല. ഇയാളുടെ മൊബൈല്‍ ഫോണ്‍ ഓഫായ നിലയിലാണ്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം. ഷിജുവിന്റെയും സോനയുടേയും മകള്‍ ഒന്നര വയസ്സുകാരി അന്‍വിതയാണ് പുഴയില്‍ വീണ് മരിച്ചത്.
ഷിജുവിനായി തിരച്ചിൽ ഊർജ്ജിതമാക്കി
തലശ്ശേരി കുടുംബകോടതി ജീവനക്കാരന്‍ പത്തായക്കുന്ന് കുപ്പ്യാട്ട് കെ.പി.ഷിജുവിന്റെ ഭാര്യയും ഈസ്റ്റ് കതിരൂര്‍ എല്‍.പി. സ്‌കൂള്‍ അധ്യാപികയുമായ സോന (25) യും മകള്‍ ഒന്നരവയസ്സുകാരി അന്‍വിതയുമാണ് പുഴയില്‍ വീണത്. പാത്തിപ്പാലം വള്ള്യായി റോഡില്‍ ജല അതോറിറ്റി ഭാഗത്തെ പുഴയില്‍ വീണ നിലയിലാണ് സോനയെയും കുഞ്ഞിനെയും കണ്ടത്. സോനയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് അവരെ രക്ഷപ്പെടുത്തിയത്.
നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവ് ഷിജുവിനൊപ്പമാണ് മൂന്നുപേരും ബൈക്കില്‍ പുഴയ്ക്ക് സമീപത്ത് എത്തിയതെന്ന് സംശയിക്കുന്നു. പുഴയുടെ സമീപത്തുനിന്ന് പൊലീസ് ബൈക്ക് കണ്ടെടുത്തിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ