വടക്കന്‍ കേരളത്തില്‍ കനത്ത മഴ; കണ്ണൂരില്‍ ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍

സൈലന്റ് വാലി വനമേഖലയിലും കനത്ത മഴയെത്തുടര്‍ന്ന് മലവെള്ളപ്പാച്ചിലുണ്ടായി.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


കണ്ണൂര്‍: വടക്കന്‍ കേരളത്തില്‍ കനത്ത മഴ. കണ്ണൂര്‍ പയ്യാവൂര്‍ പഞ്ചായത്തിലെ ആഡാംപാറയില്‍ വനത്തിനുള്ളില്‍ ഉരുള്‍പൊട്ടി. ചന്ദനക്കാംപാറ പുഴയിലൂടെ മലവെള്ളപ്പാച്ചിലുണ്ടായി. വീട്ടിലേക്ക് വെള്ളം ഇരച്ചെത്തിയതിനെ തുടര്‍ന്ന് ഒരു കുടുംബത്തെ മാറ്റിപ്പാര്‍പ്പിച്ചു. പുഴയില്‍ വെള്ളം ഇറങ്ങിത്തുടങ്ങിയെന്നും മറ്റ് പ്രശ്‌നങ്ങള്‍ ഇല്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

സൈലന്റ് വാലി വനമേഖലയിലും കനത്ത മഴയെത്തുടര്‍ന്ന് മലവെള്ളപ്പാച്ചിലുണ്ടായി. അട്ടപ്പാടി ചുരം റോഡില്‍ ഏഴാം വളവില്‍ മലവെള്ളപ്പാച്ചില്‍ ഒരു സ്‌കൂട്ടര്‍ ഒലിച്ചുപോയി. യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപെട്ടു. മണ്ണാര്‍കാട് തെങ്കര സ്വദേശി ചന്ദ്രന്‍ എന്നയാളുടെ സ്‌കൂട്ടിയാണ് ഒലിച്ചുപോയത്. പിന്നിലെ വാഹനത്തിലുണ്ടായിരുന്നവരാണ് ചന്ദ്രനെ രക്ഷിച്ച് ആനമൂളി ചെക്ക് പോസ്റ്റിലെത്തിച്ചത്. അട്ടപ്പാടി കള്ളമലയില്‍ ശക്തമായ കാറ്റില്‍ മേല്‍ക്കൂര ഇടിഞ്ഞു വീണു ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പാലക്കാട് മുക്കാലി മന്ദംപൊട്ടി ചപ്പാത്ത് കരകവിഞ്ഞ് ഒഴുകിയതിനാല്‍ ചുരം റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങള്‍ ആനമൂളി ചെക്ക് പോസ്റ്റിലും മുക്കാലി ചെക്ക് പോസ്റ്റിലും തടഞ്ഞു. മീന്‍ വല്ലം പ്രദേശത്തെ വനത്തിനുള്ളില്‍ പെയ്ത കനത്ത മഴയെയ തുടര്‍ന്ന് തുപ്പനാട് പുഴ കവിഞ്ഞൊഴുകുകയാണ്. 

മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് ഒലിപ്പുഴയിലും ശക്തമായ  മലവെള്ളപാച്ചില്‍ ഉണ്ടായി .കേരള എസ്റ്റേറ്റ് അതിര്‍ത്തിയില്‍ മണ്ണ് പുഴയിലേക്ക് ഇടിഞ്ഞു.  സൈലന്റ് വാലി വനമേഖലയിലും കനത്ത മഴയെത്തുടര്‍ന്ന് മലവെള്ളപ്പാച്ചിലുണ്ടായി.

വ്യാഴാഴ്ചവരെ ശക്തമായ മഴ

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ചൊവ്വാഴ്ച അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 204.4 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കാവുന്ന ശക്തമായ മഴയാണ് ഓറഞ്ച് അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ചൊവ്വാഴ്ച യെല്ലോ അലര്‍ട്ടുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com