ശാസ്താംകോട്ട: അഭയകേന്ദ്രത്തിന്റെ പിരിവിനായി വീട്ടിലെത്തി എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച് കടന്നു കളഞ്ഞ പ്രതിയെ പിടികൂടി പൊലീസ്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. അഭയകേന്ദ്രത്തിനു സഹായം അഭ്യർഥിച്ച് നോട്ടിസുമായി കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തിയത്.
ചവറ പടപ്പനാൽ മുള്ളിക്കാല വടക്ക് വാടകയ്ക്കു താമസിക്കുന്ന തേവലക്കര മൊട്ടയ്ക്കൽ മേക്കരവിള വീട്ടിൽ അബ്ദുൽ വഹാബിനെ (52)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോയും ഇയാൾക്ക് മേൽ ചുമത്തിയിട്ടുണ്ട്.
മഴ കാരണം പെൺകുട്ടിയുടെ വീട്ടിൽ നിന്ന വഹാബ് കയ്യിൽ കരുതിയിരുന്ന പൊതിച്ചോറ് അവിടെ ഇരുന്നു കഴിച്ചു. പിന്നാലെ ടിവി കാണാൻ എന്ന പേരിൽ അകത്തുകയറി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിക്കൊപ്പം ഇളയ സഹോദരനും ഇവരുടെ പിതാവുംആ സമയം വീട്ടിലുണ്ടായി.
മരുന്ന് കഴിച്ച് പിതാവ് മയങ്ങിയ സാഹചര്യം മുതലെടുത്താണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. ശാരീരിക പ്രയാസങ്ങളെ തുടർന്ന് കുട്ടിയെ സന്ധ്യയോടെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രിയോടെ ഡോക്ടർ നൽകിയ വിവരത്തെ തുടർന്നാണ് എസ് എച്ച് ഒ അനൂപിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചത്. അഭയകേന്ദ്രത്തിലെ നോട്ടീസ് ഇവരുടെ വീട്ടിൽ നിന്ന് ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ