ഇടുക്കി: മൂന്നു ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിട്ടിട്ടും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് താഴുന്നില്ല. ജലനിരപ്പ് 138 അടിക്ക് മുകളില്‍ തന്നെ തുടരുകയാണ്. രാവിലെ 138. 85 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഇന്നലെ രാവിലെ അണക്കെട്ട് തുറക്കുമ്പോള്‍ 138.80 അടിയായിരുന്നു ജലനിരപ്പ്. നിലവില്‍ 138 അടിയാണ് അപ്പര്‍ റൂള്‍ കര്‍വ് ലെവല്‍.
രാത്രിയില്‍ മൂന്നാമത്തെ ഷട്ടര്‍ കൂടി ഉയര്‍ത്തി അധികജലം പുറത്തേക്കൊഴുക്കുകയാണ്. നിലവില്‍ 3 ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി സെക്കന്‍ഡില്‍ 825 ഘനയടി വെള്ളമാണ് ഒഴുക്കുന്നത്. കേരളത്തിന്റെ നിര്‍ബന്ധപ്രകാരമാണ് മൂന്നാമത്തെ ഷട്ടര്‍ ഉയര്‍ത്താന്‍ തമിഴ്‌നാട് തയ്യാറായത്.
നീരൊഴുക്ക് വർധിച്ചു
വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതും നീരൊഴുക്ക് വര്‍ധിച്ചതുമാണ് അണക്കെട്ടിലെ ജലനിരപ്പ് താഴാത്തതിന് കാരണമെന്ന് വിലയിരുത്തല്‍. അണക്കെട്ടിലേക്ക് 3160 അടി ജലം ഒഴുകിയെത്തുന്നതായാണ് രാവിലത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2400 ക്യൂമെക്‌സ് ജലമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്.
പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു
മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നതിനെ തുടര്‍ന്ന്, പെരിയാറില്‍ ജലനിരപ്പ് ഒന്നരയടി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്. അതേസമയം ഇടുക്കിയില്‍ ജലനിരപ്പ് കുറഞ്ഞു. മുല്ലപ്പെരിയാറില്‍ നിന്നുള്ള ജലം ഒഴുകിയെത്തിയിട്ടും ജലനിരപ്പ് കാര്യമായി ഉയര്‍ന്നിട്ടില്ല.
ആശങ്ക വേണ്ട
ഇടുക്കിയില്‍ 2398.26 അടിയാണ് നിലവിലെ ജലനിരപ്പ്. അണക്കെട്ടിലെ ജലനിരപ്പ് കാര്യമായി ഉയരാത്തതിനാല്‍ ഇടുക്കി ഡാം അടിയന്തിരമായി തുറക്കേണ്ട സാഹചര്യമില്ലെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രി റോഷി അഗസ്റ്റില്‍ തേക്കടിയില്‍ ക്യാമ്പ് ചെയ്യുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates