120 വർഷത്തിനിടെ റെക്കേ‍ാർഡിട്ട് തുലാവർഷം; ഇന്നും കനത്ത മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്

ന്യുനമര്‍ദത്തിന്റെയും ന്യുനമര്‍ദ പാത്തിയുടെയും സ്വാധീന ഫലമായി കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : ഈ മാസം ഒന്നുമുതൽ 28 വരെ  സംസ്ഥാനത്ത് പെയ്തത് 567 മില്ലിമീറ്റർ മഴയാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.  120 വർഷത്തിനിടയിലെ, തുലാവർഷക്കാലത്തെ ഏറ്റവും കൂടുതൽ മഴയാണ് ഇത്തവണ പെയ്തിറങ്ങിയത്. ഇതുവരെയുള്ള റെക്കേ‍ാ‍ർഡായ 1999 ലെ തുലാവർഷത്തിലെ 566 മില്ലിമീറ്റർ മഴയാണ് ഈ ഒക്ടേ‍ാബർ മറികടന്നത്. 

തുലാവർഷം ആരംഭിക്കുന്ന ഒക്ടേ‍ാബർ 1 മുതൽ 28 വരെയുള്ള ദിവസത്തിനകം ഈ സീസണിൽ ലഭിക്കേണ്ട മുഴുവൻ മഴയും പെയ്ത സ്ഥിതിയാണ് ഇത്തവണത്തേത്. ഇതിനുമുൻപ് 1932,1999, 2002 വർഷങ്ങളിലായി മൂന്നു തവണ ഒക്ടേ‍ാബറിൽ 500 മില്ലിമീറ്ററിനു മുകളിൽ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ എട്ടു തുലാവർഷ സീസണുകളിൽ  2019, 2015, 2014 വർഷങ്ങളിലാണു മാത്രമാണ് ശരാശരിയെക്കാൾ കൂടുതൽ മഴ ലഭിച്ചത്. 

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലിലെ ന്യുനമര്‍ദത്തിന്റെയും ന്യുനമര്‍ദ പാത്തിയുടെയും സ്വാധീന ഫലമായി കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴക്കും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. 

ന്യൂനമര്‍ദ പാത്തി നിലനില്‍ക്കുന്നു

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിലെ ന്യുനമര്‍ദം പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് നിലവില്‍ തമിഴ്‌നാട് തീരത്തിനു സമീപം സ്ഥിതി ചെയ്യുകയാണ്. ന്യൂനമര്‍ദം അടുത്ത 48 മണിക്കൂര്‍ കൂടി പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിലെ ന്യൂനമര്‍ദത്തില്‍ നിന്ന് ഒരു ന്യൂനമര്‍ദ പാത്തി വടക്കു പടിഞ്ഞാറു ബംഗാള്‍ ഉള്‍ക്കടല്‍ വരെ നിലനില്‍ക്കുന്നു.

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

അതിനാൽ കേരളത്തില്‍ തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഗള്‍ഫ് ഓഫ് മാന്നാര്‍ പ്രദേശങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50  കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com