ആലപ്പുഴ: മാന്നാറിൽ മൂന്ന് വയസുകാരൻ ശ്വാസകോശത്തിൽ ആഹാരം കുടുങ്ങി മരിച്ചു. കുട്ടംപേരൂർ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയ സെക്രട്ടറി മാന്നാർ കുരട്ടിക്കാട് വൈശ്യന്നേത്ത് വീട്ടിൽ ബിനു ചാക്കോയുടെയും റോസമ്മ തോമസിൻറേയും മകൻ എയ്ഡൻ ഗ്രെഗ് ബിനു (മൂന്ന്) ആണ് മരിച്ചത്. യാത്രയ്ക്കിടെ കാറിനുള്ളിൽ വച്ച് കുഞ്ഞ് ഛർദ്ദിച്ചിരുന്നു. പിന്നാലെയാണ് മരണം.
വെള്ളിയാഴ്ച രാത്രി പരുമല, എടത്വ ദേവാലയങ്ങളിലെ ദർശനത്തിനു ശേഷം തിരികെ വീട്ടിലേക്ക് വരുകയായിരുന്നു ബിനു ചാക്കോയും കുടുംബവും. യാത്രക്കിടെ കാറിൻറെ പിൻസീറ്റിൽ സഹോദരിയോടൊപ്പം ഇരുന്ന കുഞ്ഞ് ഛർദ്ദിക്കുകയും തുടർന്ന് ആരോഗ്യ സ്ഥിതി മോശമാവുകയുമായിരുന്നു.
ഉടൻ തന്നെ കുട്ടിയെ കടപ്രയിലെയും പരുമലയിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിക്കുകയും നില ഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞതിനാൽ അവിടെ നിന്നു വണ്ടാനം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകുകയുമായിരുന്നു. കുഞ്ഞിന് അടിയന്തര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സഹോദരങ്ങൾ: അലീന മറിയം ബിനു, അഡോൺ ഗ്രെഗ് ബിനു. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് കുട്ടംപേരൂർ സെൻറ് മേരീസ് ഓർത്തഡോക്സ് ദേവാലയ (മുട്ടേൽപള്ളി) സെമിത്തേരിയിൽ നടക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ