ന്യൂഡൽഹി: ഇറ്റാലിയൻ നാവികർ ഉൾപ്പെട്ട എൻറിക്ക ലെക്സി കടൽക്കൊലക്കേസിൽ പരിക്കേറ്റ മത്സ്യത്തൊഴിലാളികൾക്ക് 5 ലക്ഷം രൂപ വീതം നൽകാൻ സുപ്രീംകോടതി നിർദേശം. ബോട്ടുടമയ്ക്കുള്ള നഷ്ടപരിഹാരത്തുകയിൽ നിന്ന് 5 ലക്ഷം രൂപ വീതം നൽകാനാണ് സുപ്രീം കോടതി ഉത്തരവ്.
9 മത്സ്യത്തൊഴിലാളികളാണ് തങ്ങൾക്ക് നഷ്ടപരിഹാര തുകയിൽ അർഹതയുണ്ടെന്ന് കാണിച്ച് സുപ്രീംകോടതിയെ സമീപിച്ചത്. ഇവർ നൽകിയ ഹർജിയിൽ ജഡ്ജിമാരായ എം ആർ ഷാ, എം എം സുന്ദരേശ് എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. 2 കോടി തുല്യമായി വീതിച്ച് ബോട്ടുടമയ്ക്കും തങ്ങൾക്കും 20 ലക്ഷം രൂപ വീതം നൽകണം എന്നാണ് 9 മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടത്. എന്നാൽ ഇതു കോടതി അംഗീകരിച്ചില്ല.
ഇതോടെ സെന്റ് ആന്റണീസ് ബോട്ടുടമ തമിഴ്നാട് സ്വദേശി ഫ്രെഡി ജോൺ ബോസ്കോയുടെ നഷ്ടപരിഹാരത്തുക 2 കോടി രൂപയിൽനിന്ന് 1.55 കോടിയായി കുറയും. മത്സ്യത്തൊഴിലാളികളുടെ അപേക്ഷയിൽ തീർപ്പാകുന്നതു വരെ നഷ്പരിഹാര തുക ബോട്ടുടമയ്ക്ക് കൈമാറുന്നത് സുപ്രീം കോടതി തടഞ്ഞിരുന്നു. 2012ലാണ് രണ്ട് മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവച്ചുകൊന്നത്. മരിച്ച 2 മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കും ബോട്ടുടമയ്ക്കുമായി നഷ്ടപരിഹാരത്തുകയായ 10 കോടി രൂപ വീതിച്ചു നൽകാനായിരുന്നു കേരള ഹൈക്കോടതിയോട് സുപ്രീംകോടതി നിർദേശിച്ചത്.
കൊല്ലം മൂതാക്കര സ്വദേശി ജലസ്‌റ്റിൻ, തിരുവനന്തപുരം കളിയാക്കാവിള സ്വദേശി അജീഷ് പിങ്കി എന്നിവരുടെ കുടുംബങ്ങൾക്ക് 4 കോടി രൂപ വീതം നൽകി. ബോട്ടുടമയ്ക്ക് അനുവദിച്ച ബാക്കി 2 കോടിയിലാണ് അവകാശവാദം ഉയർന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates