എം വി രാഘവന് ചായ കൊടുത്തതിന് പി ബാലനെ പുറത്താക്കി; ഗൗരിയമ്മയെ പുറത്താക്കിയത് എന്തിന്?
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th April 2022 12:56 PM |
Last Updated: 08th April 2022 12:58 PM | A+A A- |

കെ സി വേണുഗോപാല്‍ / ഫയൽ
ന്യൂഡല്‍ഹി: കെവി തോമസ് വിഷയത്തില്‍ കേരളത്തിലെ പാര്‍ട്ടിയാണ് നിലപാട് സ്വീകരിക്കേണ്ടതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. അവരുടെ നിലപാട് വന്നുകഴിഞ്ഞാല്‍ പാര്‍ട്ടി നേതൃത്വം ആലോചിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. കോണ്‍ഗ്രസിന്റെ സമ്മേളനങ്ങളില്‍ ആരെ വിളിച്ചാലും ഞങ്ങള്‍ പങ്കെടുക്കാന്‍ സമ്മതിക്കാറുണ്ടെന്ന് കോടിയേരി ഇന്നലെ പ്രസ്താവിച്ചു. കോടിയേരി ചരിത്രത്തെ ഇങ്ങനെ തമസ്‌കരിക്കരുതെന്ന് വേണുഗോപാല്‍ ആവശ്യപ്പെട്ടു.
ആരായിരുന്നു സിപിഎമ്മില്‍ കെ ആര്‍ ഗൗരിയമ്മ?. എന്തായിരുന്നു ഗൗരിയമ്മയെ പുറത്താക്കാന്‍ കാരണം?. അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്‍ ഒരു വികസന സെമിനാറില്‍ ക്ഷണിച്ചതിന്റെ പേരിലാണ് വലിയ നേതാവായ ഗൗരിയമ്മയെ പുറത്താക്കിയത്. തന്റെ നാട്ടുകാരന്‍ കൂടിയായ പി ബാലന്‍ മാസ്റ്റര്‍ എംവി രാഘവന് ചായ കൊടുത്തു എന്നതിന്റെ പേരിലാണ് സിപിഎം നിഷ്‌കരുണം പുറത്താക്കിയത്.
പാര്‍ട്ടിയില്‍ നിന്നും പുറത്തുപോകുന്നവരെ കൊല്ലുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസിനോട് ജനാധിപത്യത്തെക്കുറിച്ച് പറയുന്നത്. വലിയ വിരോധാഭാസമാണിത്. കോണ്‍ഗ്രസല്ല, സിപിഎമ്മാണ് അസഹിഷ്ണുത കാണിച്ചത്. ചരിത്രത്തെ കോടിയേരി തമസ്‌കരിക്കരുത്. മറ്റുപാര്‍ട്ടികളുമായി സഹകരിക്കാന്‍ ഏറ്റവും കൂടുതല്‍ അനുവദിക്കാതിരിക്കുന്ന പാര്‍ട്ടി സിപിഎമ്മാണ്. കേരള രാഷ്ട്രീയ ചരിത്രം അറിയാവുന്നവര്‍ക്കെല്ലാം ഇക്കാര്യം അറിയാവുന്നതാണ്.
കെ വി തോമസിന്റെ കാര്യം ചര്‍ച്ച ചെയ്യുന്നതിനൊപ്പം ജി സുധാകരന്റെ കാര്യം കൂടി ചര്‍ച്ച ചെയ്യട്ടെ. എന്തുകൊണ്ടാണ് സുധാകരന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാത്തത്?. അതുകൂടി ചര്‍ച്ച ചെയ്യട്ടെയെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ കരഞ്ഞ് നിലവിളിക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സിപിഎം പോളിറ്റ് ബ്യൂറോ ഇങ്ങനെ കരണം മറിയരുതായിരുന്നുവെന്നും വേണുഗോപാല്‍ പറഞ്ഞു.
ബുള്ളറ്റ് ട്രെയിന്‍ വേണ്ടെന്ന് പ്രമേയം പാസ്സാക്കിയ യെച്ചൂരി എങ്ങനെയാണ് സില്‍വര്‍ ലൈനിന്റെ നേര്‍ക്ക് മൃദുസമീപനം സ്വീകരിക്കുന്നത്. അതൊക്കെയാണ് ചര്‍ച്ച ചെയ്യേണ്ടത്. കെവി തോമസ് വരുന്നതാണ് ഇപ്പോള്‍ പാര്‍ട്ടി കോണ്‍ഗ്രസിലെ മുഖ്യ ചര്‍ച്ചയെന്നും വേണുഗോപാല്‍ പരിഹസിച്ചു. എന്തായാലും സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസിന്റെ ഒരു നേതാവ് മുഖ്യചര്‍ച്ചാവിഷയമായി മാറുന്നത് ഞങ്ങള്‍ക്കും അഭിമാനമുള്ള കാര്യമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കാം
സില്‍വര്‍ലൈനില്‍ ഭിന്നതയില്ല; അനാവശ്യ ചോദ്യം വേണ്ട: യെച്ചൂരി
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ