കൊലപാതകം ആസൂത്രിതം; ഇന്റലിജൻസ് ഒന്നും അറിയുന്നില്ലെന്ന് വിഡി സതീശൻ

പെട്ടന്നുള്ള പ്രകോപനത്തില്‍ നിന്ന് ഉണ്ടായതല്ല. വര്‍ഗീയ ധ്രുവീകരണം നടത്താനുള്ള ശ്രമമാണ് നടന്നത്
വി ഡി സതീശന്‍ / ഫയല്‍
വി ഡി സതീശന്‍ / ഫയല്‍

തിരുവനന്തപുരം: പാലക്കാട്ടെ കൊലപാതകങ്ങള്‍ കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇത്തരം നീക്കങ്ങൾ തടയാനാവാത്തത് ഇന്റലിജൻസ് വീഴ്ചയാണ്. ഇന്റലിജൻസ് ഒന്നും അറിയുന്നില്ലെന്നും എന്തിനാണ് ഇത്തരമൊരു സംവിധാനമെന്നും അദ്ദേഹം ചോദിച്ചു. 

ആലപ്പുഴയിലേതിന്  സമാനമായ രീതിയിലാണ് പാലക്കാട്ടും നടന്നത്. പെട്ടന്നുള്ള പ്രകോപനത്തില്‍ നിന്ന് ഉണ്ടായതല്ല. വര്‍ഗീയ ധ്രുവീകരണം നടത്താനുള്ള ശ്രമമാണ് നടന്നത്. ഇത്തരം കാര്യങ്ങള്‍ തടയുന്നതിലെ സര്‍ക്കാരിന്റെ നിസ്സംഗത ഭയനകമാണ് വി.ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാര്‍ ഇത് തടയാന്‍ തയ്യാറാവുന്നില്ലെങ്കില്‍ പ്രതിപക്ഷം ഉത്തരവാദിത്വം ഏറ്റെടുക്കും. ജനങ്ങള്‍ക്കിടയില്‍ ശക്തമായ കാമ്പയിന്‍ നടത്താന്‍ പ്രതിപക്ഷം തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ സാമൂഹിക മണ്ഡലത്തില്‍ ഒരു സ്ഥാനവും ഇല്ലാത്തവരാണ് ഗൂഢാലോചനയ്ക്കും അക്രമത്തിനും പിന്നില്‍. മാധ്യമ ശ്രദ്ധ നേടുകയും സമൂഹത്തില്‍ ഇടമുണ്ടാക്കുകയുമാണ് ഇവരുടെ ലക്ഷ്യം. ഇത്തരക്കാരെ തിരിച്ചറിയണമെന്നും വിഡി സതീശന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com