ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ സംഭവത്തില്‍ നിര്‍മ്മാതാവിനും പങ്കെന്ന് കസ്റ്റംസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th April 2022 08:07 PM  |  

Last Updated: 26th April 2022 10:00 PM  |   A+A-   |  

vaanku

വാങ്ക് ചിത്രത്തിന്റെ പോസ്റ്റര്‍

 

കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം ഒളിച്ചുകടത്തിയ സംഭവത്തില്‍ സിനിമാ നിര്‍മ്മാതാവിനും പങ്കെന്ന് കസ്റ്റംസ്. സിനിമാ നിര്‍മ്മാതാവ് സിറാജുദ്ദിന്റെ വീട്ടില്‍ കസ്റ്റംസ് പ്രിവന്റീവ് സംഘം പരിശോധന നടത്തി. തൃക്കാക്കര മുനിസിപ്പല്‍ വൈസ് ചെയര്‍മാന്റെ മകനും ഇയാളും ചേര്‍ന്ന് സ്വര്‍ണം കടത്തിയെന്ന സൂചനയെ തുടര്‍ന്നാണ് റെയ്ഡ്. വാങ്ക്, ചാര്‍മിനാര്‍ സിനിമകളുടെ നിര്‍മാതാവാണ് സിറാജുദ്ദീന്‍.

ഇറച്ചിവെട്ട് യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് രണ്ട് കിലോയിലേറെ സ്വര്‍ണം കടത്തിയെന്നാണ് കേസ്. കൊച്ചി തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തയിരുന്നു. നഗരസഭ വൈസ് ചെയര്‍മാന്‍ കെ കെ ഇബ്രാഹിംകുട്ടിയുടെ മകന് സ്വര്‍ണക്കടത്തില്‍ ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന

ഏപ്രില്‍ 17 നാണ് ദുബായില്‍ നിന്നും നെടുമ്പാശേരി വിമാനത്താവളം വഴി ഇറച്ചിവെട്ട് യന്ത്രം കൊണ്ടുവന്നത്. കസ്റ്റംസ് നടത്തിയ പരിശോധനയില്‍ രണ്ടേകാല്‍ കിലോ സ്വര്‍ണമാണ് യന്ത്രത്തില്‍ നിന്നും പിടിച്ചെടുത്തത്.

ദുബായില്‍ നിന്ന് കാര്‍ഗോ വിമാനത്തിലാണ് യന്ത്രം എത്തിയത്. വിമാനത്താവളത്തിലെ പരിശോധനയ്ക്ക് ശേഷം കാറിലേക്ക് കയറ്റുന്നതിനിടെയാണ് യന്ത്രത്തില്‍ ഒളിപ്പിച്ച സ്വര്‍ണം പിടികൂടിയത്. നാലു കട്ടികളായി രണ്ടു കിലോ 232 ഗ്രാം സ്വര്‍ണമാണ് ഉണ്ടായിരുന്നത്.

വിവരം ലഭിച്ചതിനെ തുടര്‍ന്ന് കസ്റ്റംസ് ഇന്റലിജന്റ്‌സ് യന്ത്രം തകര്‍ത്ത് സ്വര്‍ണം കണ്ടെത്തുകയായിരുന്നു. ഈ യന്ത്രം എത്തിയ സ്ഥാപന ജീവനക്കാരെ ചോദ്യം ചെയ്തപ്പോഴാണ്, സ്ഥാപനവുമായും സ്വര്‍ണക്കടത്തുമായും നഗരസഭ വൈസ് ചെയര്‍മാന്റെ മകന് ബന്ധമുണ്ടെന്ന സൂചന കസ്റ്റംസിന് ലഭിച്ചത്. ഇറച്ചിവെട്ടു യന്ത്രം വാങ്ങാനെത്തിയ ആളെ കസ്റ്റംസ് നേരത്തെ പിടികൂടിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

ബീഡി വാങ്ങാന്‍ പണം നല്‍കിയില്ല: യുവാവിന്റെ മൂക്ക് ഇടിച്ചുപൊട്ടിച്ചു, ഒരാള്‍കൂടി അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ