തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ചതില്‍ ഭക്ഷ്യമന്ത്രിക്ക് അതൃപ്തി. ആരോപണ വിധേയനായ വ്യക്തിയെ താന്‍ അറിയാതെ നിയമിച്ചതിലാണ് അതൃപ്തി. ഭക്ഷ്യമന്ത്രി അഡ്വ. ജി ആര്‍ അനില്‍ അതൃപ്തി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ.
ആലപ്പുഴ ജില്ലാ കലക്ടര്‍ ആയിരുന്ന ശ്രീറാം വെങ്കിട്ടരാമനെ ഇന്നലെയാണ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനിലേക്ക് മാറ്റി നിയമിച്ചത്. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. വിചാരണ നേരിടുന്ന ആളെ മജിസ്റ്റീരിയല്‍ പദവിയുള്ള ജില്ലാ കലക്ടര്‍ ആക്കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഇതേത്തുടര്‍ന്നാണ് ശ്രീറാമിനെ കലക്ടര്‍ പദവിയില്‍ നിന്നും മാറ്റിയത്. ശ്രീറാമിന് പകരം വി ആര്‍ കൃഷ്ണ തേജിനെയാണ് ആലപ്പുഴ കലക്ടര്‍ ആയി നിയമിച്ചത്. സപ്ലൈകോയുടെ കൊച്ചി ഓഫീസിലാണ് ശ്രീറാം പ്രവര്‍ത്തിക്കേണ്ടത്. ശ്രീറാം വെങ്കിട്ടരാമനെതിരെ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനും പരാതി ലഭിച്ചിട്ടുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ