കൊച്ചി: ജലനിരപ്പ് റൂള്‍ കര്‍വ് പ്രകാരം അനുവദനീയ സംഭരണശേഷി പിന്നിട്ടതോടെ ഇടുക്കി ഡാം തുറന്നു. ഇടുക്കി ഡാം തുറക്കുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയതോടെ മുന്‍ മന്ത്രി എംഎം മണിയുടെ പേജില്‍ പൊങ്കാല. 'നന്നായി ആശാനേ ഇപ്പോ പറഞ്ഞത്,,ഇലെങ്കില്‍ കട്ടില്‍ ഫ്രെം ,റൂമീല്‍,റിവര്‍ ആയേനേ', 'ടീച്ചര്‍ കുലുങ്ങാതെ തുറക്കണേ ആശാനേ', 'ആശാനെ നിങ്ങള്‍ തുറന്നോളീന്‍ മണ്‍വെട്ടി റെഡി ചാലുകീറാന്‍' എന്നിങ്ങനെ പോകന്നു കമന്റുകള്‍.
മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നുവിട്ടതാണ് കഴിഞ്ഞ തവണത്തെ പ്രളയത്തിന് കാരണമായതെന്ന് ഒരുവിഭാഗം ആരോപിച്ചിരുന്നു. തുടര്‍ന്ന് അന്ന് മന്ത്രിയായിരുന്ന എംഎം മണിയ്‌ക്കെതിരെ വിവിധ കോണുകളില്‍ നിന്ന് നിരവധി ആരോപണവും ഉയര്‍ന്നിരുന്നു.
ഇടുക്കി ചെറുതോണി ഡാമിന്റെ ഒരു ഷട്ടറാണ് നേരത്തെ അറിയിച്ചിരുന്നതുപോലെ രാവിലെ 10 മണിയോടെ തുറന്നത്. ഈ ഷട്ടര്‍ 70 സെന്റിമീറ്റര്‍ ഉയര്‍ത്തി 50 ക്യുമെക്‌സ് ((50,000 ലീറ്റര്‍) വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. നിലവില്‍ 2384.10 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 2383.53 ആണ് റൂള്‍ കര്‍വ്.
ഇടുക്കി ഡാമില്‍ ഇന്നലെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഡാം തുറന്നെങ്കിലും ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. പെരിയാറിന്റെ കരയിലുള്ളവരും ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി അറിയിച്ചു. ഡാം തുറക്കുന്നതിന്റെ ഭാഗമായി പെരിയാര്‍ തീരത്തുള്ള 79 കുടുംബങ്ങള്‍ക്ക് നോട്ടിസ് നല്‍കുകയും 26 ക്യാംപുകള്‍ തുറക്കുകയും ചെയ്തിട്ടുണ്ട്. ജനവാസ മേഖലയിലേക്ക് വെള്ളം കയറില്ലെങ്കിലും 5 വില്ലേജുകളിലും ആറ് പഞ്ചായത്തുകളിലും അതിജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ