തിരുവനന്തപുരം: വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് സ്പില്‍വേയിലൂടെ ഒഴുക്കുന്ന വെളളത്തിന്റെ അളവ് വര്‍ധിപ്പിച്ചതിനാലും ഇടുക്കി ഡാമിന്റെ രണ്ടു ഷട്ടര്‍ കൂടി തുറന്നു. ചെറുതോണി അണക്കെട്ടിലെ മൂന്ന് ഷട്ടറുകള്‍ വഴി 100 ഘനമീറ്റര്‍ വെള്ളമാണ് പുറത്തേയ്ക്ക് ഒഴുക്കുന്നത്. നാളെ രാവിലെ ആറുമണി വരെ ഈ നിലയില്‍ വെള്ളം പുറത്തേയ്ക്ക് ഒഴുക്കാനാണ് തീരുമാനം.
റൂള്‍ കര്‍വ് അനുസരിച്ചാണ് നടപടി. ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല. ആവശ്യമായ മുന്നൊരുക്കങ്ങള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ഇടുക്കി അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 2384.46 അടിയാണ്. ആകെ സംഭരണ ശേഷിയുടെ 84.5 % ശതമാനത്തില്‍ എത്തിനില്‍ക്കുകയാണ് ജലനിരപ്പ്. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് സ്പില്‍വേയിലൂടെ ഒഴുക്കുന്ന വെളളത്തിന്റെ അളവ് വര്‍ധിപ്പിച്ചതിനാലും മുന്‍കരുതലിന്റെ ഭാഗമായാണ് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നത്.
ഡാമിന്റെ മൂന്നാം ഷട്ടര്‍ 75 സെന്റീമീറ്ററും രണ്ടും നാലും ഷട്ടറുകള്‍ 40 സെന്റീമീറ്റര്‍ വീതവും ഉയര്‍ത്തിയാണ് വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നത്. റെഡ് അലര്‍ട്ട് ലെവല്‍ എത്തിയതിനെ തുടര്‍ന്ന് ഇന്ന് രാവിലെ 10.00 മണിക്കാണ് ഡാം തുറന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ