കക്കി ഡാം നാളെ തുറക്കും, പമ്പാനദിയില്‍ 15 സെന്റിമീറ്റര്‍ വരെ ജലനിരപ്പ് ഉയര്‍ന്നേക്കാം; അപകടനിലയ്ക്ക് താഴെയെന്ന് ജില്ലാ ഭരണകൂടം 

ജലനിരപ്പ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കക്കി- ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും
പത്തനംതിട്ട ജില്ലാ കലക്ടര്‍ ദിവ്യ എസ് അയ്യര്‍, കക്കി ഡാം/ ഫയല്‍
പത്തനംതിട്ട ജില്ലാ കലക്ടര്‍ ദിവ്യ എസ് അയ്യര്‍, കക്കി ഡാം/ ഫയല്‍
Updated on
1 min read

പത്തനംതിട്ട: ജലനിരപ്പ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കക്കി- ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും. രാവിലെ 11 മണിക്ക് നിയന്ത്രിതമായ അളവില്‍ വെള്ളം പമ്പാനദിയിലേക്ക് ഒഴുക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച കക്കി-ആനത്തോട് അണക്കെട്ടില്‍ അപ്പര്‍ റൂള്‍ ലെവല്‍ അനുസരിച്ചാണ് നടപടി. മഴയുടെ തോതും പമ്പാ നദിയിലെ ജലനിരപ്പും പരിഗണിച്ച് സംസ്ഥാന റൂള്‍ ലെവല്‍ നിരീക്ഷണ സമിതി യോഗമാണ് നാളെ രാവിലെ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. 35 മുതല്‍ 50 ഘനമീറ്റര്‍ വെള്ളമാണ് പുറത്തേയ്ക്ക് ഒഴുക്കുക. പമ്പാനദിയില്‍ 10 മുതല്‍ 15 സെന്റിമീറ്റര്‍ വരെ ജലനിരപ്പ് ഉയര്‍ന്നേക്കാമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

എന്നാല്‍ അപകട നിലയേക്കാള്‍ താഴെയാണ് നിലവില്‍ പമ്പാനദിയിലെ ജലനിരപ്പ്. അതിനാല്‍ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ല. എന്നാല്‍ ജാഗ്രത കൈവിടരുതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ജനങ്ങള്‍ക്ക് യാതൊരുവിധ അസൗകര്യവും ഉണ്ടാക്കാത്തവിധമാണ് ജലം പുറത്തേയ്ക്ക് ഒഴുക്കുക. എന്നാല്‍ നദിയില്‍ ആരും ഇറങ്ങരുതെന്ന് കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

975.75 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. ഇതിന്റെ 78.8 ശതമാനം വെള്ളമാണ് ഡാമിലുള്ളത്. 975.58 മീറ്ററാണ് നിലവിലെ ജലനിരപ്പ്. അപ്രതീക്ഷിതമായ മഴ കാരണം ഉണ്ടായേക്കാവുന്ന ആഘാതം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
പമ്പ- ത്രിവേണി, അട്ടത്തോട്, കിസുമം, ഏയ്ഞ്ചല്‍ വാലി, കണമല,  അരയാഞ്ഞിലിമണ്‍, കുറുബന്‍മൂഴി,  അത്തിക്കയം, റാന്നി, കോഴഞ്ചേരി, ആറന്‍മുള, ചെങ്ങന്നൂര്‍, പാണ്ടനാട്, തിരുവന്‍ വണ്ടൂര്‍ കടപ്ര, നിരണം മേഖലയില്‍ പമ്പാ നദി തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com