ന്യൂഡല്‍ഹി: ഓര്‍ഡിനന്‍സ് ഭരണം നല്ലതല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാരിനെ ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ ജയിപ്പിച്ചു വിട്ടത് എന്തിനാണ്? പിന്നെ എന്തിനാണ് നിയമസഭ? സര്‍ക്കാര്‍ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം. ഓര്‍ഡിനന്‍സിലെ വിവരങ്ങള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും ഗവര്‍ണര്‍ ന്യൂഡല്‍ഹിയില്‍ പറഞ്ഞു.
ഓര്‍ഡിനന്‍സില്‍ കണ്ണും പൂട്ടി ഒപ്പുവെക്കാനാവില്ല. ഓര്‍ഡിനന്‍സുകള്‍ പരിശോധിക്കാന്‍ സമയം വേണം. ഇത്രയധികം ഓര്‍ഡിനന്‍സുകള്‍ ഒറ്റയടിക്ക് പരിശോധിക്കാനാവില്ല. അത് മനുഷ്യസാധ്യമല്ല. ഇത്രയധികം ഓര്‍ഡിനന്‍സുകള്‍ ഇറക്കുന്നതില്‍ കൃത്യമായ വിശദീകരണം വേണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
ആസാദി അമൃത് മഹോത്സവത്തിനായി താന്‍ കേരളത്തില്‍ ഉണ്ടാകില്ലെന്ന് നേരത്തെ അറിയിച്ചിട്ടുള്ളതാണ്. പോകുന്നതിന്റെ തൊട്ടുമുമ്പായിട്ടാണ് ഇത്രയും ഓര്‍ഡിനന്‍സുകള്‍ ഒപ്പുവെക്കാനായി നല്‍കിയത്. തിരക്കുകൂട്ടേണ്ടതില്ല. പരിശോധിക്കാതെ, നിയമപരമായിട്ടല്ലാതെ തനിക്ക് പ്രവര്‍ത്തിക്കാനാവില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഓര്‍ഡിനന്‍സുകള്‍ കൂട്ടത്തോടെ നല്‍കിയതില്‍ ചീഫ് സെക്രട്ടറി വിശദീകരണം നല്‍കിയെങ്കിലും ഗവര്‍ണര്‍ വഴങ്ങിയിട്ടില്ലെന്നാണ് പ്രതികരണം വ്യക്തമാക്കുന്നത്. നിയമനിര്‍മ്മാണത്തിനായി ഒക്ടോബറില്‍ നിയമസഭ ചേരും. കഴിഞ്ഞ നിയമസഭ സമ്മേളനത്തിന്റെ അജന്‍ഡ ധനകാര്യം മാത്രമായിരുന്നു എന്നുമാണ് ചീഫ് സെക്രട്ടറി ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കിയത്.
ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ ലോകായുക്ത ഭേദഗതി അടക്കം 11 ഓര്‍ഡിനന്‍സുകളാണ് ഇന്നു മുതല്‍ അസാധുവാകുക. ആറുനിയമങ്ങൾ ഭേദഗതിക്കു മുമ്പുള്ള സ്ഥിതിയിലേക്ക് പുനഃസ്ഥാപിക്കപ്പെടുന്ന അസാധാരണ സാഹചര്യവും സംജാതമാകും. സര്‍വകലാശാലാ ചാന്‍സലര്‍ പദവിയില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ കൊണ്ടുവരാന്‍ ഒരുങ്ങിയതാണ് ഗവര്‍ണറെ പ്രകോപിപ്പിച്ചതെന്നാണ് സൂചന
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates