ഗവര്‍ണറെ അനുനയിപ്പിക്കാനില്ല; ഇനി ഓര്‍ഡിനന്‍സില്ല, നിയമസഭ സമ്മേളനം നേരത്തെ തീരുമാനിച്ചത്: പി രാജീവ്

ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ചത് അടക്കമുള്ള 11 ഓര്‍ഡിനന്‍സുകള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിടാത്ത സാഹചര്യത്തില്‍ അസാധുവായിരുന്നു
മന്ത്രി പി രാജീവ് / ഫെയ്സ്ബുക്ക് ചിത്രം
മന്ത്രി പി രാജീവ് / ഫെയ്സ്ബുക്ക് ചിത്രം

തിരുവനന്തപുരം: ഇനി ഓര്‍ഡിനന്‍സുമായി മുന്നോട്ടില്ലെന്ന് നിയമ മന്ത്രി പി രാജീവ്. ഒക്ടോബറില്‍ നിയമസഭ സമ്മേളനം നടത്താന്‍ നേരത്തെ തീരുമാനിച്ചതാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാനല്ലെന്നും മന്ത്രി വ്യക്തമാക്കി. നിയമം ആവശ്യമെങ്കില്‍ നിര്‍മിക്കുക എന്നതാണ് സര്‍ക്കാരിന്റെ രീതി. പരമാവധി ഓര്‍ഡിനന്‍സുകള്‍ ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ നയം. അയച്ച ഓര്‍ഡിനന്‍സുകളില്‍ എന്ത് ചെയ്യണമെന്ന തീരുമാനം ഗവര്‍ണറുടേതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ചത് അടക്കമുള്ള 11 ഓര്‍ഡിനന്‍സുകള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിടാത്ത സാഹചര്യത്തില്‍ അസാധുവായിരുന്നു. ഈ സാഹചര്യത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ രണ്ടുവരെയാണ് സമ്മേളനം. അസാധുവായ 11 ഓര്‍ഡിനന്‍സുകള്‍ ബില്ലായി അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ തയാറെടുക്കുന്നത്.

ഗവര്‍ണര്‍ ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാത്തത് അസാധാരണ സാഹചര്യമെന്ന് മുഖ്യമന്ത്രി മന്ത്രിസഭായോഗത്തില്‍ പറഞ്ഞു. പ്രധാനപ്പെട്ട നിയമങ്ങളെല്ലാം തന്നെ ബില്ലുകളായി അവതരിപ്പിച്ച് നിയമസഭ പാസ്സാക്കി ഗവര്‍ണറുടെ അനുമതിക്കായി സമര്‍പ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. സഭ പാസ്സാക്കി അയക്കുന്നത് ഗവര്‍ണര്‍ക്ക് ഒപ്പിടേണ്ടി വരും. മാത്രമല്ല ഇപ്പോള്‍ ഗവര്‍ണറുടെ അനുമതി തേടി സമര്‍പ്പിച്ച പല ഓര്‍ഡിനന്‍സുകളും പല തവണ പുതുക്കിയതാണ്. അതില്‍ ഗവര്‍ണര്‍ വിശദീകരണം തേടുകയും ചെയ്തിരുന്നു.

ഓര്‍ഡിനന്‍സ് ഭരണം നല്ലതല്ലെന്നും, പിന്നെ എന്തിനാണ് നിയമസഭയെന്നും ഗവര്‍ണര്‍ ചോദിച്ചിരുന്നു. സര്‍ക്കാരിനെ ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ ജയിപ്പിച്ചു വിട്ടത് എന്തിനാണ്?. സര്‍ക്കാര്‍ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം. ഓര്‍ഡിനന്‍സിലെ വിവരങ്ങള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com