വാളയാര്‍ കേസ്: കുറ്റപത്രം പോക്‌സോ കോടതി തള്ളി; സിബിഐ തന്നെ പുനരന്വേഷണം നടത്താന്‍ ഉത്തരവ്

കുറ്റപത്രം നിലനില്‍ക്കില്ലെന്നും, സിബിഐ സംഘം തന്നെ കേസ് പുനരന്വേഷിക്കാനും കോടതി ഉത്തരവിട്ടു
വാളയാര്‍ കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടു നടന്ന പ്രതിഷേധ മാര്‍ച്ച് / ഫയല്‍ ചിത്രം
വാളയാര്‍ കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടു നടന്ന പ്രതിഷേധ മാര്‍ച്ച് / ഫയല്‍ ചിത്രം


പാലക്കാട്: വാളയാര്‍ കേസില്‍ സിബിഐ കുറ്റപത്രം പാലക്കാട് പോക്‌സോ കോടതി തള്ളി. സിബിഐ തന്നെ പുനരന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു. പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ സുപ്രധാന വിധി. 

കേസില്‍ സിബിഐ അന്വേഷണം തൃപ്തികരമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ശരിയായ രീതിയില്‍ അന്വേഷണം നടന്നില്ല. സിബിഐ സമര്‍പ്പിച്ച രേഖകളും തെളിവുകളും പൊരുത്തപ്പെടുന്നില്ല. കൊലപാതക സാധ്യത കൂടി അന്വേഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു. 

കഴിഞ്ഞ ഡിസംബര്‍ 27 നാണ് സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കുട്ടികളുടേത് ആത്മഹത്യ തന്നെയാണ്. കൊലപാതകമാണെന്ന് സാധൂകരിക്കുന്നതിനുള്ള ഒരു തെളിവും ഇല്ലെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നത്. തിരുവനന്തപുരം സിബിഐ യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സിബിഐ സംഘമാണ് കേസ് അന്വേഷിച്ചത്.

ശാസ്ത്രീയ പരിശോധനയും ഡമ്മി പരീക്ഷണവും അടക്കം കേസന്വേഷണത്തിന്റെ ഭാഗമായി നടത്തിയിരുന്നു. കുട്ടികളുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കുന്ന തെളിവുകളില്ലെന്നാണ് കുറ്റപത്രം ചൂണ്ടിക്കാട്ടിയത്. ഈ കുറ്റപത്രം പൂര്‍ണമായി കോടതി തള്ളി. ഈ കുറ്റപത്രം നിലനില്‍ക്കില്ലെന്നും സിബിഐ സംഘം തന്നെ കേസ് പുനരന്വേഷിക്കാനും കോടതി ഉത്തരവിട്ടു.  

കേരളാ-തമിഴ്‌നാട് അതിര്‍ത്തിയായ വാളയാറില്‍ 13ഉം ഒന്‍പതും വയസുള്ള സഹോദരങ്ങളായ ദളിത് പെണ്‍കുട്ടികളെ 2017 ജനുവരിയിലും മാര്‍ച്ചിലും തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയതാണ് കേസ്.മൂത്ത കൂട്ടിയെ ജനുവരി 13നും ഇളയകുട്ടിയെ മാര്‍ച്ച് നാലിനുമാണ് വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. രണ്ട് പേരും ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.

ആദ്യത്തെ പെൺകുട്ടിയുടെ മരണത്തിൽ വലിയ മധു എന്നു വിളിക്കുന്ന മധു, ഷിബു. മധു എനിവർ പ്രതികളാണെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു.. രണ്ടാമത്തെ പെൺകുട്ടിയുടെ  മരണത്തിൽ വലിയ മധുവും , പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും പ്രതികളാണ്.  13 ഉം ഒന്‍പതും വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കാനുണ്ടായ കാരണം ശാരീരിക- ലൈംഗിക പീഡനങ്ങളാണെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. 

'ഇനിയൊരു വാളയാര്‍ ആവര്‍ത്തിക്കരുത്'

കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് കുട്ടികളുടെ അമ്മ പ്രതികരിച്ചു. സിബിഐ നല്‍കിയ കുറ്റപത്രം തെറ്റാണെന്ന് കണ്ടെത്തിയതില്‍ സന്തോഷം. ഇനി അന്വേഷിക്കു ഉദ്യോഗസ്ഥര്‍ സത്യസന്ധമായ രീതിയില്‍ അന്വേഷിച്ച് മക്കളുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തണം. കുട്ടികളുടേത് കൊലപാതകമാണെന്നുള്ളതിന് സംശയങ്ങള്‍ തെളിവുസഹിതം ചൂണ്ടിക്കാട്ടിയിട്ടും അന്വേഷണ സംഘം ചെവിക്കൊണ്ടില്ല. 

മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ സോജന്‍ പറഞ്ഞതു തന്നെ സിബിഐയും ശരിവെക്കുകയായിരുന്നു. ഇനിയൊരു വാളയാര്‍ ആവര്‍ത്തിക്കരുത്. നേരത്തെ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ മാറ്റി, പുതിയ ഉദ്യോഗസ്ഥരെ അന്വേഷണ ചുമതല ഏല്‍പ്പിക്കണമെന്നും പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു. സോജന്റെ അന്വേഷണ റിപ്പോര്‍ട്ട് അതേപടി ശരിവെച്ച പഴയ ഉദ്യോഗസ്ഥരെ ഇനി എങ്ങനെ കണ്ണുംപൂട്ടി വിശ്വസിക്കുമെന്നും അമ്മ ചോദിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com