ആലപ്പുഴ: ഫെയ്സ്ബുക്ക് സന്ദേശം വഴി വന്ന വായ്പ വാഗ്ദാനത്തിന് പിന്നാലെ പോയ യുവതിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിക്കുന്നു. യുവതിക്ക് വായ്പ ലഭിച്ചിരുന്നില്ല. എന്നാൽ വായ്പ തിരിച്ചടയ്ക്കുന്നില്ല എന്ന് പറഞ്ഞാണ് യുവതിയുടെ സുഹൃത്തുക്കൾക്കും പരിചയക്കാർക്കും വ്യാജ ചിത്രങ്ങൾ ലഭിച്ചത്.
യുവതി വായ്പ തുക തിരിച്ചടയ്ക്കണം എന്നും അല്ലാത്തപക്ഷം സന്ദേശം ലഭിച്ചവർ അടയ്ക്കണമെന്നും കാണിച്ചാണ് വാട്‌സാപ്പിലൂടെ സന്ദേശം. മോർഫുചെയ്ത ചിത്രവും സന്ദേശത്തിനൊപ്പം അയക്കുന്നു. ആലപ്പുഴ സ്വദേശിനിയായ 40 വയസ്സുകാരിയാണു പരാതിക്കാരി. ഇവരുടെ ബന്ധുവായ യുവതി വായ്പയെടുത്തെന്നുള്ള സന്ദേശവും പ്രചരിക്കുന്നുണ്ട്.
ഫെയ്സ്ബുക്കിലൂടെ വന്ന വായ്പ എന്ന സന്ദേശത്തിന് പിന്നാലെ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ആധാർ, പാൻകാർഡ് വിവരങ്ങളും സെൽഫി ഫോട്ടോയും നൽകി. 10,000 രൂപയുടെ വായ്പയാണാവശ്യപ്പെട്ടത്. ഫോൺ ഗാലറി, കോൺടാക്ട്, ലൊക്കേഷൻ വിവരങ്ങൾ ശേഖരിക്കാനുള്ള അനുമതിയും നൽകി.
തുക കിട്ടാഞ്ഞതോടെ ഫോണിൽ നിന്ന് ആപ്ലിക്കേഷൻ നീക്കി. എന്നാൽ ദിവസങ്ങൾക്ക് ശേഷം വായ്പത്തുക തിരിച്ചടയ്ക്കണമെന്നുള്ള ഭീഷണി സന്ദേശം പ്രചരിച്ച് തുടങ്ങി. സാമ്പത്തിക ബുദ്ധിമുട്ടിനെത്തുടർന്നാണ് മൊബൈൽ ആപ്പ് വഴി വായ്പയ്ക്കു ശ്രമിച്ചത്. കൂടുതൽപ്പേർ ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ