തിരുവനന്തപുരം: ആത്മഹത്യ ചെയ്യാനൊരുങ്ങി റെയിൽവേ ട്രാക്കിലൂടെ നടന്ന യുവതിയെ ട്രെയിനിനു മുന്നിൽ നിന്ന് സാഹസികമായി രക്ഷപ്പെടുത്തി പൊലീസ്. പേട്ട റെയിൽവേ സ്റ്റേഷന് സമീപത്തെ റെയില്‍വേ ട്രാക്കിലാണ് കഴിഞ്ഞ ദിവസം വൈകീട്ട് മൂന്ന് മണിയോടെ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
ഭർത്താവുമായി പിണങ്ങി വീടു വിട്ടിറങ്ങിയതായിരുന്നു മണ്ണന്തല സ്വദേശിനിയായ യുവതി. വീട്ടില്‍ നിന്നു ഇറങ്ങിയ ഇവര്‍ ആദ്യം പേട്ട റെയിൽവേ സ്റ്റേഷനില്‍ ആണ് എത്തിയത്. തുടര്‍ന്ന് റെയിൽവേ ട്രാക്കിലേക്ക് ഇറങ്ങിയ യുവതി തമ്പാനൂർ ഭാഗത്തേക്ക് നടക്കുകയായിരുന്നു. യുവതിയുടെ നടത്തത്തില്‍ പന്തികേട് തോന്നിയ പരിസരവാസികള്‍ വഞ്ചിയൂര്‍ പൊലീസില്‍ വിവരം അറിയിച്ചു.
പൊലീസ് സ്ഥലത്തെത്തുമ്പോഴേയ്ക്കും യുവതി നടന്ന് ഉപ്പിടാംമൂട് പാലത്തിന് സമീപം എത്തിയിരുന്നു. പിന്നാലെ, പൊലീസും എത്തി. തന്‍റെ പൊലീസിനെ കണ്ടതോടെ യുവതി വേഗത്തിൽ മുന്നോട്ട് ഓടിത്തുടങ്ങി. ഈ സമയം തമ്പാനൂർ റെയില്‍വേ സ്റ്റേഷനിൽ നിന്ന് കൊച്ചുവേളി ഭാഗത്തേക്ക് ട്രെയിൻ വരുന്നുണ്ടായിരുന്നു. യുവതിയെ പിടിച്ചുമാറ്റാനായി പിറകെ ഓടിയ പൊലീസുകാര്‍ കൈ ഉയർത്തി ട്രെയിൻ നിർത്താൻ ആംഗ്യം കാണിച്ചു കൊണ്ടിരുന്നു.
റെയില്‍വേ ട്രാക്കില്‍ യുവതിയെയും അവര്‍ക്ക് പിന്നാലെ പൊലീസുകാർ ഓടുന്നതും കണ്ട ലോക്കോ പൈലറ്റ് ട്രെയിന്‍റെ വേഗത കുറച്ചു. ട്രെയിൻ യുവതിക്ക് തൊട്ടടുത്താണ് നിന്നത്. പിന്നാലെ എത്തിയ പൊലീസുകാർ യുവതിയെ സ്റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന് ഭർത്താവിനെയും ബന്ധുക്കളെയും വിളിച്ചുവരുത്തി വിട്ടയച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ