കൊച്ചി: എറണാകുളം നെട്ടൂരില്‍ അജയ് എന്ന യുവാവിനെ വീല്‍ സ്പാനര്‍ കൊണ്ട് തലയ്ക്കടിച്ചായിരുന്നു സുരേഷ് കൊലപ്പെടുത്തിയതെന്ന് പൊലീസ്. പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ എന്ന വ്യാജേന അജയിനെ പാലക്കാട് നിന്ന് സുരേഷ് എറണാകുളത്തേയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നു. സുരേഷിന്റെ ഭാര്യയോട് അജയ്ക്കുണ്ടായിരുന്ന അടുപ്പമാണ് കൊലപാതത്തിന് കാരണമെന്നും പൊലീസ് പറയുന്നു.
രാത്രി ഒരു മണിയോടെയായിരുന്നു കൊലപാതകം. പാലക്കാട് പിരിയാരി സ്വദേശിയാണ് കൊല്ലപ്പെട്ട അജയ് (25). സ്വകാര്യ ബാങ്ക് ജീവനക്കാരനായ അജയിയുടെ മരണം ഉറപ്പാക്കുന്നത് വരെ മര്‍ദനം തുടര്‍ന്നു. പ്രതി സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പാലക്കാട് പുതുശ്ശേരി സ്വദേശിയായ പ്രതി സുരേഷിന്റെ ഭാര്യ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. കൊല്ലപ്പെട്ട അജയ്ക്ക് ഈ യുവതിയുമായി അടുപ്പമുണ്ടായിരുന്നതായി സുരേഷ് സംശയിച്ചിരുന്നതായി പൊലീസ് പറയുന്നു. സുരേഷ് കഴിഞ്ഞ ദിവസം കൊച്ചിയിലെത്തി നെട്ടൂരിലെ ഹോട്ടലില്‍ മുറിയെടുത്തു. ഭാര്യയെ ഇവിടേക്ക് കൊണ്ടുവന്ന ശേഷം പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാനെന്ന വ്യാജേന അജയിനെ പാലക്കാട് നിന്ന് വിളിച്ചുവരുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
അജയ് ഹോട്ടലില്‍ എത്തുന്ന സമയം ഭാര്യയെ തന്ത്രപൂര്‍വം ഹോട്ടലില്‍ നിന്ന് മാറ്റി കാറിലിരുത്തി. തുടര്‍ന്ന് മുറിയിലെത്തിയ അജയിനെ പ്രതി സുരേഷ് തുണിയില്‍ പൊതിഞ്ഞ് കയ്യില്‍ കരുതിയിരുന്ന വീല്‍ സ്പാനര്‍ ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു. അടികൊണ്ട് ഹോട്ടലിന്റെ പുറത്തേക്കോടിയെ അജയിനെ പിന്നാലെത്തി മര്‍ദിച്ച് സുരേഷ് മരണം ഉറപ്പാക്കിയതായും പൊലീസ് പറയുന്നു.നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നെത്തിയ പൊലീസ് അജയിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ