ഒരു മണിക്കൂര്‍ നേരം ജീവഭയത്തില്‍ യാത്രക്കാര്‍; രണ്ടുതവണ കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും; അവസാനം ലാന്‍ഡിങ്ങ്
കൊച്ചി: വിമാനം കൊച്ചിയില്‍ ലാന്‍ഡ് ചെയ്തപ്പോഴാണ് ഒരുമണിക്കൂര്‍ നേരം നീണ്ട യാത്രക്കാരുടെ ആശങ്കയ്ക്ക് വിരാമമായത്. ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്ക് തിരിച്ച സ്‌പൈസ് ജെറ്റ് വിമാനം കരിപ്പൂരില്‍ ലാന്‍ഡ് ചെയ്യാന്‍ സാധിക്കാതെ വന്നതോടെയാണ് വിമാനം കൊച്ചിയിലേക്ക് വന്നത്. ഇതിനിടെ വിമാനഅധികൃതര്‍ ഇക്കാര്യം യാത്രക്കാരെ അറിയിക്കുകയും ചെയ്തിരുന്നു.
കരിപ്പൂരില്‍ വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെയാണ് കൊച്ചിയില്‍ ലാന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ രണ്ടു വിമാനത്താവളങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനിടെ രണ്ടു പ്രാവശ്യം കോഴിക്കോടേക്കും കൊച്ചിയിലേക്കും പറക്കുന്ന സാഹചര്യമുണ്ടായി. കോഴിക്കോട് ലാന്‍ഡ് ചെയ്യാനാവില്ലെന്നു വ്യക്തമായതോടെ കൊച്ചിയിലേക്കു പറത്തിയ വിമാനം ഇവിടെ മൂന്നു തവണ ലാന്‍ഡു ചെയ്യാന്‍ ശ്രമം നടത്തിയ ശേഷം നാലാമതു നടത്തിയ പരിശ്രമമാണ് വിജയം കണ്ടത്.
എട്ടരവരെ വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും 7: 20 ഓടെ വിമാനം സുരക്ഷിതമായി ഇറക്കി. ഇതോടെ അടിയന്തരവാസ്ഥ പിന്‍വലിച്ചു. വിമാനത്തില്‍ ജീവനക്കാര്‍ ഉള്‍പ്പടെ 197 പേര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. കോഴിക്കോടേക്കു പോകേണ്ട യാത്രക്കാരെ ദുബായില്‍ നിന്നെത്തുന്ന എസ്ജി 17 വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിക്കുമെന്നു സ്‌പൈസ് ജെറ്റ് അധികൃതര്‍ അറിയിച്ചു. വൈകിട്ട് 6.26ന് കോഴിക്കോട് ഇറങ്ങേണ്ട സ്‌പൈസ് ജെറ്റിന്റെ വിമാനമാണ് ഹൈഡ്രോളിക് തകരാറിനെ തുടര്‍ന്ന് അടിയന്തര സാഹചര്യം സൃഷ്ടിച്ചത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ