പിഎഫ്ഐ ഹർത്താൽ ആക്രമണം; ഭൂസ്വത്തുക്കൾ ജപ്തി ചെയ്യും; 5.2 കോടിയുടെ നഷ്ടം ഇടാക്കാനുള്ള നടപടികൾ തുടങ്ങി
By സമകാലിക മലയാളം ഡെസ്ക് | Published: 25th December 2022 07:49 AM |
Last Updated: 25th December 2022 07:49 AM | A+A A- |

ഹര്‍ത്താല്‍ അക്രമത്തില്‍ തകര്‍ന്ന ബസ്/ ഫയല്‍
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താലിൽ സംസ്ഥാനത്തിനുണ്ടായ നഷ്ടം ഭാരവാഹികളിൽ നിന്ന് ഈടാക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. 5.2 കോടി രൂപയുടെ നഷ്ടമാണ് ഈടാക്കുക. നടപടികളുടെ പുരോഗതി 15 ദിവസത്തിനുള്ളിൽ കോടതിയെ അറിയിക്കും.
ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിന്റെയും പിഎഫ്ഐയുടെയും പേരിലുള്ള ഭൂസ്വത്ത് വിവരങ്ങൾ രജിസ്‌ട്രേഷൻ വകുപ്പ് സർക്കാരിന് കൈമാറിയിട്ടുണ്ട്. ഇവയുടെ പരിശോധനകൾ പൂർത്തിയാകുന്നതോടെ അടുത്ത ദിവസം തന്നെ ജപ്തി തുടങ്ങാനാണ് ശ്രമം.
പോപ്പുലർ ഫ്രണ്ടിന്റെ ഭാരവാഹികളുടെ അറസ്റ്റിന് പിന്നാലെയാണ് സംസ്ഥാനത്ത് മിന്നൽ ഹർത്താൽ പ്രഖ്യാപിച്ചത്. കേസിലെ പ്രതികളിൽ നിന്ന് സർക്കാരിനുണ്ടായ നഷ്ടം ഈടാക്കുന്നതിൽ കാലതാമസമുണ്ടായെന്നാരോപിച്ച് സർക്കാരിനെ ഹൈക്കോടതി താക്കീത് ചെയ്തിരുന്നു. തുടർന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ ഹാജരായി മാപ്പു പറയുകയും ചെയ്തു.
പോപ്പുലർ ഫ്രണ്ട് നിരോധിച്ചപ്പോൾ ഭാരവാഹികളിൽ പ്രമുഖരെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ സംഘടനയുടെ ആസ്തികൾ കണ്ടുകെട്ടാനും അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള നടപടികളും തുടങ്ങിയിരുന്നു. എൻഐഎ കണ്ടുകെട്ടാത്ത ആസ്തികളാകും സംസ്ഥാന സർക്കാർ ജപ്തി ചെയ്യുക.
ഈ വാര്‍ത്ത കൂടി വായിക്കൂ
പല്ല് ഉന്തിയത് അയോഗ്യത; യുവാവിന് സർക്കാർ ജോലി നഷ്ടം!
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ