മുന്നേ നടക്കാന്‍ കേരളം; രാജ്യത്തെ ആദ്യ ഗ്രാഫീന്‍ ഇന്നവേഷന്‍ സെന്റര്‍ സംസ്ഥാനത്ത്

ലോകമാകെ നടന്നു വരുന്ന അതിനൂതനമായ ഗ്രാഫീന്‍ ഗവേഷണത്തില്‍ പങ്കു ചേരാനും സംഭാവനകള്‍ നല്‍കാനും ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളത്തിനു സാധിക്കുമെന്നത് അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍, ഫയല്‍ ചിത്രം
മുഖ്യമന്ത്രി പിണറായി വിജയന്‍, ഫയല്‍ ചിത്രം

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫീന്‍ ഇന്നവേഷന്‍ സെന്റര്‍ കേരളത്തില്‍ ആരംഭിക്കുന്നു. 86.41 കോടി രൂപ ചെലവില്‍ എറണാകുളത്താണ് സെന്റര്‍ ആരംഭിക്കുന്നത്.  ടാറ്റ സ്റ്റീല്‍ ആണ് പദ്ധതിയിലെ പ്രധാന വ്യവസായ പങ്കാളി. ലോകമാകെ നടന്നു വരുന്ന അതിനൂതനമായ ഗ്രാഫീന്‍ ഗവേഷണത്തില്‍ പങ്കു ചേരാനും സംഭാവനകള്‍ നല്‍കാനും ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളത്തിനു സാധിക്കുമെന്നത് അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

വജ്രത്തേക്കാള്‍ കാഠിന്യമുള്ളതും ഉരുക്കിനേക്കാള്‍ പതിന്മടങ്ങു ശക്തിയുള്ളതും കാര്‍ബണിന്റെ ഒറ്റപാളി ഗുണഭേദവുമായ ഗ്രാഫീന്‍ ശാസ്ത്രസാങ്കേതിക മേഖലയില്‍ പുതിയ യുഗത്തിനു തുടക്കമിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിലിക്കണിനു പകരം വയ്ക്കാന്‍ മികച്ച വൈദ്യുത-താപ ചാലകമായ ഗ്രാഫീനാകുമെന്നും ആ മാറ്റം അടുത്ത തലമുറ ഇലക്ട്രോണിക്‌സിന്റെ നാന്ദി കുറിയ്ക്കുമെന്നും കരുതപ്പെടുന്നു. അതോടൊപ്പം ഊര്‍ജ്ജോല്പാദനത്തിലും വൈദ്യശാസ്ത്രത്തിലും വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഗ്രാഫീന്‍ ഉപയോഗിച്ചുള്ള സാങ്കേതിക വിദ്യകള്‍ക്ക് കഴിയുമെന്നു പ്രതീക്ഷിക്കുന്നു. ലോകമാകെ നടന്നു വരുന്ന അതിനൂതനമായ ഗ്രാഫീന്‍ ഗവേഷണത്തില്‍ പങ്കു ചേരാനും സംഭാവനകള്‍ നല്‍കാനും ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളത്തിനു സാധിക്കുമെന്നത് അഭിമാനകരമാണ്.-അദ്ദേഹം കുറിച്ചു. 

അതോടൊപ്പം സംസ്ഥാനത്തിന്റെ ശാസ്ത്രഗവേഷണങ്ങള്‍ക്കും വ്യാവസായിക മേഖലയ്ക്കും പുതിയ കുതിപ്പു നല്‍കാനും ഈ സംരംഭത്തിനു സാധിക്കും. 86.41 കോടി രൂപ ചെലവില്‍ എറണാകുളത്ത് ആരംഭിക്കുന്ന ഇന്ത്യാ ഇന്നൊവേഷന്‍ സെന്റര്‍ ഫോര്‍ ഗ്രാഫീന്‍ (IICG) പദ്ധതി കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയും സെന്റര്‍ ഫോര്‍ മെറ്റീരിയല്‍സ് ഫോര്‍ ഇലക്ട്രോണിക്‌സ് ടെക്‌നോളജിയും സംയുക്തമായാണ് നടപ്പാക്കുന്നത്. ടാറ്റ സ്റ്റീല്‍ ആണ് പദ്ധതിയിലെ പ്രധാന വ്യവസായ പങ്കാളി. അതോടൊപ്പം വ്യവസായ മേഖലയില്‍ നിന്നുള്ള നിരവധി മറ്റു കമ്പനികളും ഇന്നവേഷന്‍ സെന്ററിനു പിന്തുണ നല്‍കി പ്രവര്‍ത്തിക്കും. 

പദ്ധതി വിഹിതത്തില്‍, കേന്ദ്ര സര്‍ക്കാര്‍ 49.18 കോടി രൂപയും വ്യവസായ പങ്കാളികള്‍ 11.48 കോടി രൂപയും നല്‍കും. പദ്ധതിയ്ക്കാവശ്യമായ സ്ഥലവും കെട്ടിടങ്ങളും ഉള്‍പ്പെടെയുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കും. ഇന്ത്യയില്‍ ഗ്രാഫീന്‍ ഉല്‍പന്നങ്ങള്‍ വികസിപ്പിക്കുന്നതിനായി നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഇന്ത്യാ ഇന്നൊവേഷന്‍ സെന്റര്‍ ഫോര്‍ ഗ്രാഫീന്‍ വഴി സാധിക്കും. സാങ്കേതികവിദ്യയുടെ വളര്‍ച്ച ഉപയോഗപ്പെടുത്തുന്ന ഇതുപോലെയുള്ള സംരംഭങ്ങള്‍ കേരളത്തിലെ മനുഷ്യവിഭവത്തെ മികച്ച രീതിയില്‍ വിനിയോഗിക്കാനും വിജ്ഞാന സമ്പദ് വ്യവസ്ഥയായി മാറുക എന്ന ലക്ഷ്യത്തിലേയ്ക്ക് മുന്നേറാനും നമ്മെ സഹായിക്കും.-മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com