കണ്ണൂര്‍: വിവാഹ വീട്ടിലുണ്ടായ ബോംബേറില്‍ യുവാവ് തല പൊട്ടിച്ചിതറി മരിച്ച സംഭവത്തില്‍ മുഖ്യപ്രതി മിഥുന്‍ പൊലീസില്‍ കീഴടങ്ങി. എടയ്ക്കാട് പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ കീഴടങ്ങിയത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
ഈ മാസം 13 ന് കണ്ണൂര്‍ തോട്ടടയിലാണ് സംഭവം. ഏച്ചൂര്‍ സ്വദേശി ജിഷ്ണു (26) എന്ന യുവാവ് ആണ് തലയോട്ടി പൊട്ടിച്ചിതറി ദാരുണമായി കൊല്ലപ്പെട്ടത്.
പട്ടാപ്പകല്‍ കല്യാണ വീട്ടില്‍ ആളുകള്‍ കൂടി നില്‍ക്കുമ്പോള്‍ വാനിലെത്തിയ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമണം നടത്തുകയായിരുന്നു. സംഭവത്തില്‍ ബോംബ് എറിഞ്ഞ അക്ഷയിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ കൂടി പൊലീസിന്റെ കസ്റ്റഡിയിലുള്ളതായി റിപ്പോര്‍ട്ടുണ്ട്. പ്രതികള്‍ സഞ്ചരിച്ച വെള്ള നിറത്തിലുള്ള ട്രാവലര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഏച്ചൂർ സ്വദേശി മിഥുന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് കൊലപാതകത്തിന് കാരണമായ സ്‌ഫോടനത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.
സ്‌ഫോടന സാമഗ്രികൾ വാങ്ങിയതിന്റെ സിസിടിവിദൃശ്യങ്ങൾ ലഭിച്ചു
ശനിയാഴ്‌ച രാത്രി 9.40ഓടെ മിഥുനും അറസ്‌റ്റിലായ പ്രതി അക്ഷയും ചേർന്ന് താഴെ ചൊവ്വയിലെ പടക്ക വിൽപന ശാലയിലെത്തി സ്‌ഫോടന സാമഗ്രികൾ വാങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഇവർ ചേലോറയിലെ മാലിന്യ നിർമാർജന കേന്ദ്രത്തിൽ വെച്ച് ബോംബ് നിർമിച്ചതായും പൊലീസ് പറയുന്നു. ബോംബ് നിര്‍മാണത്തില്‍ കൊല്ലപ്പെട്ട ജിഷ്‌ണുവും ഇവർക്കൊപ്പം ഉണ്ടായിരുന്നതായി പൊലീസ് സംശയിക്കുന്നു. സംഘത്തിൽ ഉണ്ടായിരുന്ന വടകര സ്വദേശിയായ ഒരാളെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ