അക്കൗണ്ടുമായി ബന്ധിപ്പിച്ചിരുന്ന മൊബൈല്‍ നമ്പര്‍ റദ്ദായി, വിരമിച്ച ഉദ്യോഗസ്ഥയുടെ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി; സംഘം പിടിയില്‍ 

റദ്ദായ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് വിരമിച്ച ഉദ്യോഗസ്ഥയുടെ അക്കൗണ്ടില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഘത്തെ പിടികൂടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം : റദ്ദായ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് വിരമിച്ച ഉദ്യോഗസ്ഥയുടെ അക്കൗണ്ടില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഘത്തെ പിടികൂടി. എറണാകുളം കരിമാല്ലൂര്‍ തടിക്കകടവ് കുട്ടുങ്ങപ്പറമ്പില്‍ ഹൗസില്‍ ഇബ്രാഹിം (ഉമ്പായി-34), മൂവാറ്റുപുഴ മുളവൂര്‍ വി എം വട്ടക്കാട്ട് കുടിയില്‍ ഹൗസില്‍ മൊയ്തീന്‍ഷാ (32), പെരുമ്പാവൂര്‍ റയോണ്‍പുരം കാഞ്ഞിരക്കാട് പുതുക്കാടന്‍ വീട്ടില്‍ ഷാമോന്‍ (31) എന്നിവരാണ് കൊല്ലം സിറ്റി സൈബര്‍ ക്രൈം പൊലീസിന്റെ പിടിയിലായത്. 8.16 ലക്ഷം രൂപയാണ് ഇവര്‍ വിരമിച്ച ഉദ്യോഗസ്ഥയുടെ ബാക്ക് അക്കൗണ്ടില്‍ നിന്ന് കൈക്കലാക്കിയത്.

ഇതില്‍ ഇബ്രാഹിം നിരവധി കേസുകളില്‍ പ്രതിയാണ്. കേസിലെ മറ്റൊരു പ്രതി പെരുമ്പാവൂര്‍ റയോണ്‍പുരം കാഞ്ഞിരക്കാട് പുതുക്കാടന്‍വീട്ടില്‍ ഷാനവാസി(29)നെ പെരുമ്പാവൂരില്‍നിന്ന് കഴിഞ്ഞ ഏഴിന് പൊലീസ് പിടികൂടിയിരുന്നു.

ആശ്രാമം സ്വദേശിയും തിരുമുല്ലവാരത്ത് താമസക്കാരിയുമായ ഐക്യനഗര്‍-185, അനുഗ്രഹയില്‍ ശോഭനകുമാരിയുടെ അക്കൗണ്ടില്‍നിന്നാണ് 8.16 ലക്ഷം രൂപ പ്രതികള്‍ നെറ്റ് ബാങ്കിങ് ദുരുപയോഗം ചെയ്ത് അപഹരിച്ചത്. 2009ലാണ് ശോഭനകുമാരി അക്കൗണ്ട് എടുത്തത്. അക്കൗണ്ടുമായി ബന്ധിപ്പിച്ചിരുന്ന മൊബൈല്‍ നമ്പര്‍ തുടര്‍ച്ചയായി ഉപയോഗിക്കാതിരുന്നതിനാല്‍ റദ്ദായി. ഈ നമ്പര്‍ പിന്നീട് ലഭിച്ചത് ഈ സംഘത്തിനാണ്. 

ഇതിലേക്ക് ബാങ്കില്‍നിന്നുള്ള അറിയിപ്പുകള്‍ വന്നുകൊണ്ടിരുന്നു. മെസേജുകളില്‍നിന്നു ലഭിച്ച ലിങ്ക് ഉപയോഗിച്ച് മൊബൈല്‍ ബാങ്കിങ് ആപ്ലിക്കേഷന്‍ പ്രതികളുടെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തു. അതുവഴി പണം സംഘത്തില്‍പ്പെട്ടവരുടെ അക്കൗണ്ടിലേക്ക് മാറ്റി. മൂന്നുനാലു തവണയായി മുഴുവന്‍ തുകയും പിന്‍വലിച്ചു. അതില്‍ രണ്ടുലക്ഷം ഷാനവാസിന്റെ അക്കൗണ്ടിലും ബാക്കി മറ്റുള്ളവരുടെ അക്കൗണ്ടിലുമാണെന്ന് പൊലീസ് കണ്ടെത്തി.പ്രതികളെ ആലുവയില്‍നിന്ന് ആലുവ വെസ്റ്റ് പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. ഇവരെ റിമാന്‍ഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com