സില്‍വര്‍ ലൈന്‍: സര്‍വേ തടഞ്ഞ രണ്ടാം ഉത്തരവും റദ്ദാക്കും

സില്‍വര്‍ ലൈന്‍ സര്‍വേ തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ രണ്ടാമത്തെ ഉത്തരവും റദ്ദാക്കുമെന്ന് ഡിവിഷന്‍ ബെഞ്ച്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: സില്‍വര്‍ ലൈന്‍ സര്‍വേ തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ രണ്ടാമത്തെ ഉത്തരവും റദ്ദാക്കുമെന്ന് ഡിവിഷന്‍ ബെഞ്ച്. സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍, നേരത്തെയുണ്ടായ വിധിക്കു സമാനമായ ഉത്തരവിറക്കുമെന്ന് കോടതി വ്യക്തമാക്കി. 

സിംഗിള്‍ ബെഞ്ചിന്റെ ആദ്യത്തെ വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് സിംഗിള്‍ ബെഞ്ച് രണ്ടാമത്തെ ഉത്തരവ് ഇറക്കിയത്. അപ്പീല്‍ ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലാണെന്ന് അറയിച്ചിട്ടും സിംഗിള്‍ ബെഞ്ച് ഉത്തരവിറക്കിയത് തെറ്റായ നടപടിയാണെന്ന് എജി ചൂണ്ടിക്കാട്ടി. നേരത്തെയുണ്ടായ വിധിക്കു സമാനമായ ഉത്തരവ് ഈ കേസിലും ഇറക്കുമെന്ന് കോടതി വാക്കാല്‍ പറഞ്ഞു. കേസ് വിധി പറയാന്‍ മാറ്റി.

സിംഗിള്‍ ബെഞ്ചിന്റെ ആദ്യ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് നേരത്തെ റദ്ദാക്കിയിരുന്നു. സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി.

സില്‍വര്‍ ലൈന്‍ സര്‍വേ നടപടിക്കെതിരെ കോടതിയെ സമീപിച്ചവരുടെ ഭൂമിയിലെ സര്‍വേ നടപടികളാണ് സിംഗിള്‍ ബെഞ്ച് ഉത്തരവിലൂടെ തടഞ്ഞത്. സര്‍ക്കാരിന്റെ വാദങ്ങള്‍ കണക്കിലെടുക്കാതെയാണ് സിംഗിള്‍ ബഞ്ച് ഉത്തരവിറക്കിയതെന്നും പരാതിക്കാരുടെ ഹര്‍ജിയിലെ പരിഗണനാ വിഷയങ്ങള്‍ക്കപ്പുറം കടന്നാണ് സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവെന്നും അപ്പീലില്‍ സര്‍ക്കാര്‍ വാദിച്ചു.

സാമൂഹികാഘാത സര്‍വേ നിര്‍ത്തി വയ്ക്കുന്നത് പദ്ധതി വൈകാന്‍ കാരണമാകും, ഇത് പദ്ധതി ചെലവ് ഉയരാന്‍ ഇടയാക്കും. ഡിപിആര്‍ തയാറാക്കിയത് വിശദീകരിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിലെ നിര്‍ദേശം ഒഴിവാക്കണമെന്നും അപ്പീലില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.ഇത് ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചു.

സില്‍വര്‍ ലൈനെതിരായ ഹര്‍ജി സമര്‍പ്പിച്ചവര്‍ പദ്ധതിയുടെ ഡിപിആറിനെ കുറിച്ച് ആക്ഷേപമുന്നയിച്ചിട്ടില്ല. ഡിപിആര്‍ സംബന്ധിച്ച സിംഗിള്‍ ബഞ്ച് പരാമര്‍ശങ്ങള്‍ ഹര്‍ജിയുടെ പരിഗണന പരിധി മറികടക്കുന്നതാണ്. ഈ സാഹചര്യത്തില്‍ ഡിപിആര്‍ നടപടികള്‍ വിശദീകരിക്കണമെന്ന ഉത്തരവ് പാലിക്കാന്‍ നിര്‍ബന്ധിക്കരുതെന്നും അപ്പീലില്‍ സര്‍ക്കാര്‍ വിശദീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com