

തിരുവനന്തപുരം: തമ്പാനൂരിൽ ഹോട്ടൽ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്ന കേസിലെ പ്രതി അജീഷ് നാട്ടിൽ 2 പേരെ കൂടി കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് അജീഷിന്റെ മൊഴി. ഗുണ്ടയെന്ന പേരിൽ പ്രശസ്തനാവാൻ വേണ്ടിയാണ് നഗരമധ്യത്തിൽ വെച്ച് ഹോട്ടൽ റിസപ്ഷനിസ്റ്റിനെ പട്ടാപ്പകൽ കൊലപ്പെടുത്തിയതെന്നും അജീഷ് മൊഴി നൽകി.
അറിയപ്പെടുന്ന ഗുണ്ടയാകാനായിരുന്നു ആഗ്രഹം. പട്ടാപ്പകൽ ഒരാളെ വെട്ടിക്കൊലപ്പെടുത്തിയതോടെ ഇനി എല്ലാവരും തന്നെ ഭയക്കുമെന്നും ചോദ്യം ചെയ്യലിൽ അജീഷ് പറഞ്ഞതായി പൊലീസ് പറയുന്നു. അസഭ്യം പറഞ്ഞതിന്റേയും മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിന്റെയും വിരോധമാണ് ഹോട്ടൽ റിസപ്ഷനിസ്റ്റ് നാഗർകോവിൽ കോട്ടാർ ചെട്ടിത്തെരുവിൽ നീലനെ കൊലപ്പെടുത്തിയതിന് പിന്നിലെന്ന് അജീഷ് ആവർത്തിച്ചു.
നീലൻ മരിച്ച വിവരം അറിഞ്ഞ പ്രതി പൊട്ടിച്ചിരിച്ചു
നീലൻ മരിച്ച വിവരം പൊലീസ് കസ്റ്റഡിയിലിരിക്കെ അറിഞ്ഞ പ്രതി പൊട്ടിച്ചിരിച്ചാണ് പ്രതികരിച്ചത്. ലഹരിമരുന്നിന്റെ അമിത ഉപയോഗത്തെ തുടർന്ന് ഉന്മാദ അവസ്ഥയിലാണ് പ്രതിയെന്നു പൊലീസ് പറഞ്ഞു. ഇയാളുടെ വീടിനടുത്തുള്ള രണ്ട് പേരെയും അജീഷ് കൊല്ലാൻ പദ്ധതിയിട്ടു. സുഹൃത്തുക്കളായിരുന്ന ഇവർ തെറ്റിപ്പിരിഞ്ഞതിന്റെ വിരോധത്തിലാണ് ഇരുവരെയും കൊലപ്പെടുത്താൻ തീരുമാനിച്ചത്.
കൊല നടത്താനായി രണ്ടു പേരുടെയും വീടുകളിൽ എത്തി. ഒരാളെ കണ്ടെത്തിയെങ്കിലും മറ്റൊരാൾ വീട്ടിൽ ഇല്ലായിരുന്നു. സാഹചര്യം അനുകൂലമല്ലെന്നു കണ്ടാണ് ദൗത്യം ഉപേക്ഷിച്ചതെന്നും പ്രതി പൊലീസിനോടു പറഞ്ഞു. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് നീലനെ ക്രൂരമായി കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം ബൈക്കിൽ നെടുമങ്ങാട് ഭാഗത്തേക്കു സുഹൃത്തുക്കളെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പോയത്.
എന്നാൽ പെട്രോൾ തീർന്നതോടെ മുല്ലശേരിയിൽ വച്ച് ബൈക്ക് ഒതുക്കി. തുടർന്ന് ചില വാഹനങ്ങളിൽ കയറി ആനായിക്കോണത്തിനടുത്ത് എത്തി. ഈ ഭാഗത്തുള്ള 2 പേരുടെ വീടുകളിലും എത്തി. റിസപ്ഷനിസ്റ്റിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച വെട്ടുകത്തിയും ബാഗിൽ സൂക്ഷിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates