തിരുവനന്തപുരം; എട്ടു വർഷം മുൻപ് പീഡനത്തിന് ഇരയായ പെൺകുട്ടി മനോനില തകർന്ന നിലയിൽ. തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതിൽ മൊഴി നൽകാൻ എത്തിയ കുട്ടിയുടെ അവസ്ഥ കണ്ട് അടിയന്തര ചികിത്സ നൽകാൻ കോടതി ആവശ്യപ്പെട്ടു.
അടിയന്തര ചികിത്സ നൽകാൻ കോടതി ഉത്തരവ്
പോക്സോ കേസിൽ മൊഴി നൽകാനാണ് പെൺകുട്ടി കോടതിയിൽ എത്തിയത്. സംഭവത്തെക്കുറിച്ചു ജഡ്ജി ആർ.ജയകൃഷ്ണൻ ചോദിച്ചപ്പോൾ ‘‘എനിക്കവനെ ഇടിക്കണം, കരാട്ടെ പഠിക്കണം...’’ എന്നായിരുന്നു കുട്ടിയുടെ വാക്കുകൾ. മനോനില തകർന്ന കുട്ടിക്കു വിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്നു സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ കോടതിയോടു പറഞ്ഞു.ഇതു പരിഗണിച്ചു കുട്ടിക്ക് അടിയന്തര ചികിത്സ നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു.
പീഡനം നേരിട്ടത് ആറാം ക്ലാസിൽ പഠിക്കുമ്പോൾ
2013 ൽ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. ജന്മനാ മാനസിക വെല്ലുവിളി നേരിട്ട കുട്ടിയെ സമീപത്തുള്ള 2 പേരാണു പീഡിപ്പിച്ചത്. അമ്മ തടഞ്ഞിട്ടും പ്രതികൾ കുട്ടിയെ വിട്ടില്ല. എതിർത്തപ്പോൾ ക്രൂരമായി മർദിച്ചു. സംഭവത്തിനു ശേഷം കുട്ടിയുടെ മനോനില കൂടുതൽ താളം തെറ്റി. മാനസിക വെല്ലുവിളിയുള്ള അമ്മയും 90 വയസ്സായ അമ്മൂമ്മയും മാത്രമാണ് കുട്ടിക്കുള്ളത്. അതിനാൽ കുട്ടിയെ ചികിത്സയ്ക്കു കൊണ്ടു പോകാൻ ആരുമില്ല. അതിനുള്ള സാമ്പത്തിക സ്ഥിതിയുമില്ല. കുറച്ചു വർഷങ്ങളായി കുട്ടി നേരെ സംസാരിക്കുന്നില്ല. കുട്ടിയെ ചികിത്സിക്കട്ടെ എന്ന് അമ്മയോടും അമ്മൂമ്മയോടും കോടതി ചോദിച്ചപ്പോൾ ഇരുവരും സമ്മതിച്ചു. ചികിത്സയ്ക്കു വേണ്ട സഹായം നൽകാൻ കോടതി പൂജപ്പുര പൊലീസിനു നിർദേശം നൽകി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ