കൊച്ചി: മലേക്കുരിശ് ദയറായിൽ താപസ ജീവിതം നയിച്ചിരുന്ന ഫിനഹാസ് റമ്പാൻ (89) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് 2.40-ന് ദയറായിൽ വച്ചായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് രാവിലെ കുർബാനയോടെ പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് നാലിന് സംസ്‌കാര ശുശ്രൂഷകൾ ആരംഭിക്കും. ദയറായിൽ പ്രത്യേകം തയാറാക്കിയ കല്ലറയിൽ സംസ്‌കരിക്കും.
1934 ഏപ്രിൽ 14-ന് ജനിച്ച അദ്ദേഹം 1967ലാണ് ജോലിയും വീടും ഉപേക്ഷിച്ച് സന്ന്യാസിയായത്. 1969 മാർച്ചിൽ പിറമാടം ദയറായിൽ വൈദിക പഠനം തുടങ്ങി. 1976-ൽ ശെമ്മാശപ്പട്ടം സ്വീകരിച്ചു. 2006 ഒക്ടോബറിൽ അച്ചൻ പട്ടവും നവംബറിൽ റമ്പാൻ പട്ടവും സ്വീകരിച്ചു. കഠിന സന്ന്യാസിയായതിനാലാണ് ‘വിശുദ്ധിയെ അങ്കിയായി ധരിച്ചവർ’ എന്ന് അർഥം വരുന്ന ഫിനഹാസ് എന്ന നാമം നൽകിയത്.
മലേക്കുരിശ് ദയറ വിട്ട് പുറംലോകത്തേക്ക് അദ്ദേഹം പോയിട്ടില്ല. ഉപവാസത്തിലും നിരന്തര പ്രാർഥനയിലും കഴിഞ്ഞു. മാതൃകാപരവും വിശുദ്ധവുമായ ജീവിതം മുൻനിർത്തി 2010 സെപ്റ്റംബറിൽ ഫിനഹാസ് റമ്പാന് ദയറോ നാശീഹോ എന്ന ശീർഷകം നൽകി ആദരിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കാം ഹജ്ജ് തീര്‍ഥാടനം നാളെ തുടങ്ങും; കേരളത്തില്‍നിന്ന് 5758 പേര്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ