നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി; നോട്ടീസ് കിട്ടിയിട്ടില്ലെന്ന് തോമസ് ഐസക്ക്

കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ വിദേശ നിക്ഷേപം സ്വീകരിച്ചെന്ന ആരോപണത്തെ തുടർന്നാണ് കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളിൽ ഇഡി അന്വേഷണം ആരംഭിച്ചത്
ചിത്രം: ഫെയ്സ്ബുക്ക്
ചിത്രം: ഫെയ്സ്ബുക്ക്

കൊച്ചി: മുൻ ധനമന്ത്രി തോമസ് ഐസക്കിന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. കിഫ്ബിയിലേക്ക് വിദേശ നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടാണ് ഇഡി നോട്ടീസ് അയച്ചത്. നാളെ രാവിലെ 10ന് കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദേശം.

കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ വിദേശ നിക്ഷേപം സ്വീകരിച്ചെന്ന ആരോപണത്തെ തുടർന്നാണ് കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളിൽ ഇഡി അന്വേഷണം ആരംഭിച്ചത്. 

എന്നാൽ  തനിക്ക് ഇഡി നോട്ടീസ് കിട്ടിയിട്ടില്ലെന്ന് തോമസ് ഐസക്ക് വ്യക്തമാക്കി. ഇഡിയുടേത് രാഷ്ട്രീയ നീക്കമാണ്. അത് രാഷ്ട്രീയമായി തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തിൽ എന്തൊരു മാറ്റമാണ് കിഫ്ബി ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. സ്കൂളുകൾ നവീകരിച്ചു. ആശുപത്രികളിലെ മാറ്റങ്ങൾ ജനങ്ങൾക്ക് നേരിട്ട് കാണാൻ സാധിക്കുന്നു. റോഡുകൾ ഒന്നൊന്നായി പൂർത്തീകരിക്കുന്നു. ട്രാൻസ്​ഗ്രിഡ് പൂർത്തിയാകുന്നതോടെ വൈദ്യുതി ക്ഷാമത്തിന്റെ പ്രശ്നമുണ്ടാകില്ല. കെ ഫോൺ യാഥാർഥ്യമാകുന്നു. ദേശീയപാതയ്ക്കായുള്ള സ്ഥലമെടുപ്പിന് പണം നൽകുന്നു. അസാധ്യമെന്ന് ആളുകൾ കരുതിയ കാര്യങ്ങൾ കിഫ്ബി വഴി ചെയ്യുകയാണ്. 

ഇതൊന്നും ചെറുതായിട്ടൊന്നുമല്ല ബിജെപിയെ ആലോസരപ്പെടുത്തുന്നത്. കാരണം അവരുടെ ദർശനം ഇങ്ങനെ സർക്കാരുകൾ എന്തിനാണ് ചെയ്യുന്നത്. അതൊക്കെ മുതലാളിമാരെ ഏൽപ്പിച്ചാൽ പോരെ, അവർ ബാങ്കിൽ നിന്ന് വായ്പയെടുത്ത് ചെയ്യുമല്ലോ. പിന്നെ കേരള സർക്കാർ എന്തിനു ചെയ്യണം എന്നൊക്കെയാണ്.

അത്തരത്തിൽ മുതലാളിമാരെ ഇതൊക്കെ ഏൽപ്പിച്ചാൽ അവർക്ക് പണം തിരിച്ചു കിട്ടണം. പണം മാത്രമല്ല അതിന്റെ പലിശയും. നമ്മുടെ റോഡിന് ടോൾ വെച്ചാൽ നാട്ടുകാർക്ക് ഇഷ്ടമാകുമോ. ആശുപത്രിക്കും സ്കൂളിനുമൊക്കെ നവീകരണത്തിന് പണം മുടക്കിയാൽ അതെല്ലാം കുട്ടികളിൽ നിന്നും മറ്റും ഫീസായി പിരിക്കാൻ നമുക്ക് സമ്മതമാണോ, അല്ലല്ലോ. 

അതുകൊണ്ടു കേരളം ഉണ്ടാക്കിയിട്ടുള്ള പുതിയ മാതൃകയാണ്, പുതിയ രീതിയാണ് കിഫ്ബി. ഇതൊക്കെ സർക്കാരിന് അനുകൂലമായ മാറ്റമുണ്ടാക്കും എന്നത് അവരെ ചെറുതായി അലോസരപ്പെടുത്തുന്നു- തോമസ് ഐസക് ആരോപിച്ചു.

സിഎജി റിപ്പോർട്ടിലാണ് കിഫ്ബിയുടെ ‘മസാല ബോണ്ട്’ നിക്ഷേപ സമാഹരണം വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചതായുള്ള ആരോപണം വന്നത്. റിപ്പോർട്ട് ലഭിച്ചതിനു ശേഷം കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിശദാംശങ്ങൾ തേടി ഇഡി 2020 നവംബർ 20നു റിസർവ് ബാങ്കിനു കത്ത് നൽകിയിരുന്നു. ‘മസാല ബോണ്ട്’ വഴി വിദേശ നിക്ഷേപം സ്വീകരിക്കാൻ ശ്രമം തുടങ്ങിയ 2019 മാർച്ച് മുതൽ കിഫ്ബിയുടെ നീക്കങ്ങൾ കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com