തൃശൂർ: കാട്ടൂർ മുനയത്ത് പുഴയിൽ കണ്ട മൃതദേഹം ആത്മഹത്യ ചെയ്ത പ്ലസ് ടു വിദ്യാർഥി അലന്റേത് തന്നെയെന്ന് തിരിച്ചറിഞ്ഞു. കരുവന്നൂർ പുഴയിൽ ചാടി ആത്മഹത്യ ചെയ്ത വിദ്യാർഥിയുടെ മൃതദേഹം കിലോമീറ്ററുകൾക്കപ്പുറം കാട്ടൂർ മുനയത്ത് കണ്ടെത്തുകയായിരുന്നു. മൃതദേഹം അലന്റേതാണെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു.
പുല്ലൂർ അമ്പലനട സ്വദേശി ചുങ്കത്ത് വീട്ടിൽ ജോസിന്റെ മകൻ അലൻ ക്രിസ്‌റ്റോ (17) ആണ് പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്. ബുധനാഴ്ച്ച ഉച്ചയോടെ കരുവന്നൂർ വലിയപാലത്തിന് മുകളിൽ സൈക്കിളിൽ എത്തിയ വിദ്യാർഥി പാലത്തിൽ നിന്നും പുഴയിലേയ്ക്ക് എടുത്ത് ചാടുകയായിരുന്നു. ഇന്ന് ഉച്ചയോടെ കാട്ടുർ മുനയം ദ്വീപിന് സമീപം പുഴയിൽ മരച്ചില്ലയിൽ തടഞ്ഞ നിലയിൽ പാന്റും ബനിയനും ധരിച്ച മൃതദേഹം കണ്ടെത്തി. അഴുകി തുടങ്ങിയ മൃതദേഹത്തിൽ ധരിച്ചിരുന്ന കൊന്ത തിരിച്ചറിഞ്ഞാണ് മൃതദേഹം അലന്റേത് തന്നെയെന്ന് ബന്ധുക്കൾ സ്ഥിരികരിച്ചത്.
ബുധനാഴ്ച്ച മുതൽ ഇരിങ്ങാലക്കുട ഫയർഫേഴ്‌സും തൃശ്ശൂരിലെ സ്‌കൂബാ ടീമും ഇരിങ്ങാലക്കുട പൊലീസും കുട്ടിക്കായി കിലോമീറ്ററുകളോളം പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. ചിമ്മിനി, പീച്ചി ഡാമുകൾ തുറന്നിരുന്നത് തിരച്ചിൽ ദുഷ്‌ക്കരമാക്കിയിരുന്നു. ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി.
അച്ഛൻ: ജോസ് (ഹെഡ് ക്ലാർക്ക് ബ്ലോക്ക് പഞ്ചായത്ത് തളിക്കുളം) അമ്മ: സോഫി. സഹോദരൻ: ഡോൺ ഗ്രെഷീസ്. അവിട്ടത്തൂർ എൽ ബി എസ് എം എച്ച് എസ് ഹൈസ്‌കൂളിലെ വിദ്യാർഥിയാണ് അലൻ.
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
