ബിഷപ്പ് ആന്റണി കരിയില്‍
ബിഷപ്പ് ആന്റണി കരിയില്‍

ബിഷപ്പ് ആന്റണി കരിയില്‍ രാജിവച്ചു; എറണാകുളം-അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലേക്ക്

മെത്രാപ്പൊലീത്തന്‍ വികാരി സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് ആന്റണി കരിയിലിന് നേരത്തെ വത്തിക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു.

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതാ മെത്രാപ്പൊലീത്തന്‍ വികാരി ബിഷപ്പ് ആന്റണി കരിയില്‍ രാജിവച്ചു. രാജിക്കത്ത് വത്തിക്കാന്‍ സ്ഥാനപതിക്ക് കൈമാറി. ഇതോടെ എറണാകുളം -അങ്കമാലി അതിരൂപതയില്‍ താല്‍ക്കാലികമായി അഡ്മിനിസ്‌ട്രേറ്റീവ് ഭരണമാകും ഉണ്ടാകുക.

മെത്രാപ്പൊലീത്തന്‍ വികാരി സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് ആന്റണി കരിയിലിന് നേരത്തെ വത്തിക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു. കത്ത് നല്‍കിയിട്ടും രാജി വയ്ക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ബിഷപ്പിനെ നേരില്‍ കാണാന്‍ ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി കൊച്ചിയിലെത്തിയിരുന്നു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച രണ്ട് മണിക്കൂര്‍ നേരം നീണ്ടു. വത്തിക്കാന്‍ നിര്‍ദേശം അനുസരിച്ചാണ് താന്‍ എത്തിയതെന്നും ഈ നിര്‍ദ്ദേശം പാലിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലെന്ന് ബിഷപ്പിനെ അദ്ദേഹം അറിയിച്ചു. അല്ലെങ്കില്‍ പുറത്താക്കുന്ന നടപടിയിലേക്ക് നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെയാണ് കരിയില്‍ സ്വന്തം കൈപ്പടയില്‍ രാജിക്കത്ത് വത്തിക്കാന്‍ പ്രതിനിധിക്ക് കൈമാറിയത്. തനിക്ക് പറയാനുള്ള എല്ലാ കാര്യവും വത്തിക്കാനെ അറിയിച്ചതായി ആന്റണി കരിയില്‍ പറഞ്ഞു.

ഭൂമിയിടപാട്, ഏകീകൃത കുര്‍ബാനയര്‍പ്പണത്തെ ചൊല്ലിയുളള തര്‍ക്കം തുടങ്ങിയ അവസരങ്ങളില്‍ കര്‍ദ്ദിനാളിനെതിരെ നിലപാടെടുത്ത വൈദികരെ ബിഷപ് ആന്റണി കരിയിലില്‍ പിന്തുണച്ചിരുന്നു. അതേസമയം, വത്തിക്കാന്‍ നിര്‍ദേശത്തില്‍ പ്രതിഷേധവുമായി അതിരൂപതയിലെ ഒരുവിഭാഗം വൈദികര്‍ രംഗത്തെത്തി. രാജിവെക്കേണ്ടത് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആണെന്ന് നിലപാടെടുത്ത വൈദികര്‍, ബിഷപ്പ് രാജിവെക്കേണ്ടതില്ലെന്ന് പ്രമേയം പാസാക്കുകയും ചെയ്തു. അധികാര ദുര്‍വിനിയോഗത്തിന്റെ ഭാഗമായാണ് രാജി ആവശ്യമെന്ന് അതിരൂപതാ ആസ്ഥാനത്ത് പ്രതിഷേധയോഗം ചേര്‍ന്ന വൈദികര്‍ ആരോപിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com