തിരുവനന്തപുരം: കരുവന്നൂരിലേത് ചെറിയ പ്രശ്‌നമെന്ന് സഹകരണവകുപ്പ് മന്ത്രി വി എന്‍ വാസവന്‍. ഒരു സഹകരണ സ്ഥാപനത്തില്‍ ഉണ്ടായ പ്രശ്‌നം പൊതുവല്‍ക്കരിക്കരുത്. നിക്ഷേപകര്‍ക്ക് ഒരു രൂപ പോലും നഷ്ടമാകില്ല. കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും മന്ത്രി പറഞ്ഞു.
സഹകരണ ബാങ്കുകളിലെ റിസ്‌ക് ഫണ്ട് രണ്ടു ലക്ഷത്തില്‍ നിന്ന് മൂന്നു ലക്ഷമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 164 സഹകരണ സ്ഥാപനങ്ങള്‍ക്ക് തുക തിരിച്ചു നല്‍കാനായില്ല എന്നത് വാസ്തവമാണ്. എന്നാല്‍ അതൊന്നും സഹകരണ ബാങ്കുകള്‍ ആയിരുന്നില്ല. കരുവന്നൂരില്‍ ക്രമക്കേട് കണ്ടെത്തിയപ്പോള്‍ തന്നെ ശക്തമായ നടപടിയെടുത്തു.
കരുവന്നൂര്‍ ബാങ്ക് 38 കോടി 75 ലക്ഷം രൂപ തിരിച്ചു നല്‍കിയിട്ടുണ്ട്. സഹകരണ മേഖലയെ തകര്‍ക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നതായും മന്ത്രി ആരോപിച്ചു. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായ സ്ത്രീ കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ചതോടെയാണ് സംഭവം വീണ്ടും ചര്‍ച്ചയായത്.
കരുവന്നൂര്‍ സ്വദേശി ഫിലോമിനയാണ് മരിച്ചത്. 28 ലക്ഷം രൂപയുടെ നിക്ഷേപമുള്ള ഫിലോമിനക്ക് മെച്ചപ്പെട്ട ചികിത്സക്കായി പണം പലതവണ ആവശ്യപ്പെട്ടെങ്കിലും ബാങ്ക് ജീവനക്കാര്‍ തിരിച്ചയച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്.
അതേസമയം താന്‍ കേസില്‍ പെട്ടത് എങ്ങനെയെന്ന് അറിയില്ലെന്ന് കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ മൂന്നാം പ്രതി ജില്‍സ് പറഞ്ഞു. ബാങ്കിന്റെ ചുമതല ഉണ്ടായിരുന്നില്ല. സെക്രട്ടറിയും ഭരണ സമിതിയും പറയുന്നത് മാത്രമാണ് ചെയ്തത്. ഭരണ സമിതി അംഗങ്ങൾ കാര്യങ്ങളില്‍ നിരന്തരം ഇടപെട്ടിരുന്നു. ആരൊക്കൊയോ ചേർന്ന് കേസിൽപ്പെടുത്തിയതാണെന്നും ജിൽസ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ