ശിവശങ്കർ, സ്വപ്ന സുരേഷ്/ ഫയൽ
ശിവശങ്കർ, സ്വപ്ന സുരേഷ്/ ഫയൽ

സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ കാര്യമാക്കുന്നില്ല; ഇതുപോലെ ഒരുപാട് മൊഴികള്‍ വന്നതല്ലേ?; ശിവശങ്കര്‍

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ് രംഗത്തുവന്നിരുന്നു

തിരുവനന്തപുരം: സ്വപ്‌നയുടെ പുതിയെ വെളിപ്പെടുത്തല്‍ കാര്യമാക്കുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍. ഇതുപോലെ ഒരുപാട് മൊഴികള്‍ വന്നതല്ലേയെന്നും ശിവശങ്കര്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ് രംഗത്തുവന്നിരുന്നു. 

2016ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്തായിരുന്നപ്പോള്‍ ബാഗേജ് ക്ലിയറന്‍സിന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ തന്നെ വിളിച്ചു. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യുഎഇ കോണ്‍സുല്‍ ജനറല്‍ സാധനങ്ങള്‍ കൊടുത്തയച്ചതായും സ്വപ്ന സുരേഷ് ആരോപിച്ചു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്ന സുരേഷ്.

2016ലാണ് സംഭവങ്ങളുടെ തുടക്കം. അന്ന് മുഖ്യമന്ത്രി വിദേശത്തായിരുന്നപ്പോള്‍ ഒരു ബാഗ് മറന്നുപോയി. തന്നെ വിളിച്ച് ബാഗ് വിദേശത്ത് എത്തിക്കണമെന്ന് എം ശിവശങ്കര്‍ ആവശ്യപ്പെട്ടു. അന്ന് യുഎഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്യുകയായിരുന്നു താന്‍.  കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥന്‍ വഴി ബാഗ് എത്തിച്ചതായും സ്വപ്ന സുരേഷ് വെളിപ്പെടുത്തി. ഇതില്‍ കറന്‍സിയായിരുന്നുവെന്നും കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തരുതെന്ന് നിര്‍േദശിച്ചതായും സ്വപ്ന സുരേഷ് പറയുന്നു. 

ഇതിന് പുറമേ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യുഎഇ കോണ്‍സുല്‍ ജനറല്‍ സാധനങ്ങള്‍ കൊടുത്തയച്ചതായും സ്വപ്ന സുരേഷ് ആരോപിച്ചു. ഇക്കാര്യം മുഖ്യമന്ത്രിയ്ക്ക് അറിയാമായിരിക്കുമെന്നും സ്വപ്ന സുരേഷ് പറയുന്നു. ബിരിയാണി വെസലിലാണ് പലതവണയായി സാധനങ്ങള്‍ കൊടുത്തയച്ചത്. എം ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് സാധനങ്ങള്‍ എത്തിച്ചതെന്നും സ്വപ്ന സുരേഷ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകള്‍, ഭാര്യ എന്നിവര്‍ക്ക് വസ്തുതകള്‍ എല്ലാം അറിയാമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com