അടിമാലി: പ്രണയം പരാജയപ്പെട്ടതിലെ മനോവിഷമത്തിൽ ജീവനൊടുക്കാൻ വലിയ പാറമുകളിൽ കയറിയ പെൺകുട്ടി. എന്നാൽ പൊലീസിന്റെ അവസരോചിതമായ ഇടപെടൽ തുണയായി. അടിമാലിയിലെ കുതിരയിളകുടി മലമുകളിൽ നിന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയത്.
തലമാലി സ്വദേശിനിയായ ഇരുപത്താറുകാരി പ്രദേശവാസി തന്നെയായ ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. എന്നാൽ അടുത്തിടെ യുവാവ് പ്രണയത്തിൽ നിന്ന് പിന്മാറി. നിരാശയിലായ യുവതി ബുധനാഴ്ച പുലർച്ചെ ആത്മഹത്യ ചെയ്യുക ലക്ഷ്യമിട്ട് വീടുവിട്ടിറങ്ങി. അടിമാലി ടൗണിൽ നിന്ന് കാണാവുന്ന ചെങ്കുത്തായ വലിയ പാറക്കെട്ടാണ് ഇത്.
ഒരുമണിക്കൂറോളം പൊലീസ് ഇവിടെ നിന്ന് പെൺകുട്ടിയുമായി സംസാരിച്ചു
ബുധനാഴ്ച രാവിലെയോടെ പെൺകുട്ടി പാറയുടെ മുകൾ ഭാഗത്ത് അപകടകരമായ സാഹചര്യത്തിൽ നിൽക്കുന്നത് നാട്ടുകാർ ടൗണിൽനിന്ന് കണ്ടു. നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. അടിമാലി എസ്ഐ ഉൾപ്പെടെയുള്ളവർ മലമുകളിലേക്ക് കുതിച്ചു. പെൺകുട്ടി നിൽക്കുന്നതിന് സമീപത്തെത്തി.
എന്നാൽ ആദ്യം തിരികെ വരാൻ പെൺകുട്ടി തയ്യാറായില്ല. താൻ ജീവനൊടുക്കാൻ പോകുന്നുവെന്നാണ് പെൺകുട്ടി പൊലീസുകാർക്ക് നേരെ ഉറക്കെ വിളിച്ചു പറഞ്ഞത്. കാൽ തെന്നിയാൽ ജീവൻ നഷ്ടമാകുന്ന സ്ഥലത്താണ് പെൺകുട്ടി നിന്നിരുന്നത്. മഴ പെയ്തതിനാൽ വഴുക്കലും ഉണ്ടായി.
ഒരുമണിക്കൂറോളം പൊലീസ് ഇവിടെ നിന്ന് പെൺകുട്ടിയുമായി സംസാരിച്ചു. ഏത് പ്രശ്നത്തിനും പരിഹാരമുണ്ടാക്കാം എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ യുവതി പൊലീസിന്റെ അടുത്തേക്ക് വരികയായിരുന്നു. പിന്നീട് പെൺകുട്ടിയെ മാതാപിതാക്കളോടൊപ്പം അയച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ