കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സുരക്ഷയുടെ പേരില്‍ മുഖ്യമന്ത്രി പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് എന്നാണ് ഉമ്മൻചാണ്ടി പറയുന്നത്. അസാധാരണ സുരക്ഷ ഏര്‍പ്പെടുത്തുന്ന പിണറായി വിജയന്‍റെ രീതികള്‍ അംഗീകരിക്കാനാകില്ല. പൊതുജനത്തെ മാസ്ക് പോലും ധരിക്കാൻ അനുവദിക്കാതെ ബുദ്ധിമുട്ടിക്കുകയാണ്. ഇത് അനുവദിക്കാനാവില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ആർക്കും അനുവാദമില്ല എന്നത് നിർഭാഗ്യകരമാണ്. കൊടിയില്ലെങ്കിൽ ഉടുപ്പൂരി കാണിക്കും എന്ന ചിന്ത കൊണ്ടാണ് കറുത്ത വസ്ത്രം ധരിക്കാൻ അനുവദിക്കാത്തത്. ഈ മനോഭാവം പാടില്ല. സമരം ഈ രീതിയിൽ തന്നെ തുടരണമോ എന്നത് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കണ്ണൂരിൽ പൊതുപരിപാടിയിൽ പങ്കെടുക്കും. ഇന്നലെ രാത്രി ജില്ലയിലെത്തിയ മുഖ്യമന്ത്രി രാവിലെ 10.30ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പ് കോളജ് ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കും. സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ തുടങ്ങിയ പ്രതിഷേധം കണക്കിലെടുത്ത് ഇന്നും കനത്ത സുരക്ഷയാകും മുഖ്യമന്ത്രിക്കായി ഒരുക്കുക. എന്നാൽ കറുത്ത മാസ്കിനും വസ്ത്രത്തിനും വിലക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ