നേമം റെയില്‍വേ ടെര്‍മിനല്‍ പദ്ധതി പുനഃസ്ഥാപിക്കണം: മന്ത്രിമാര്‍

തിരുവനന്തപുരം സെന്‍ട്രലിന്റെ ഉപ ടെര്‍മിനലായി കൊച്ചുവേളിയുള്ള സ്ഥിതിക്ക് നേമം ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിച്ചതായാണ് ഇപ്പോള്‍ റെയില്‍വേ പറയുന്നത്.
വി ശിവന്‍കുട്ടി
വി ശിവന്‍കുട്ടി


തിരുവനന്തപുരം: നേമം റെയില്‍വേ കോച്ച് ടെര്‍മിനല്‍ പദ്ധതി പുനഃസ്ഥാപിക്കണമെന്നു മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി ആര്‍. അനില്‍, ആന്റണി രാജു എന്നിവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ടു ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മന്ത്രിമാര്‍ പറഞ്ഞു.

തിരുവനന്തപുരം സെന്‍ട്രലിലെ തിരക്കു കുറയ്ക്കുന്നതിനുവേണ്ടി ഒരു സാറ്റലൈറ്റ് ടെര്‍മിനല്‍ (ഉപഗ്രഹ സ്റ്റേഷന്‍) ആയാണു നേമം ടെര്‍മിനല്‍ വിഭാവനം ചെയ്തതെന്നു മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം സെന്‍ട്രലിലും കൊച്ചുവേളിയിലുമുള്ള പ്ലാറ്റ്‌ഫോം സൗകര്യങ്ങള്‍ അപര്യാപ്തമാണ്. തിരുവനന്തപുരം - കൊച്ചുവേളി പാത ട്രെയിനുകളുടെ ബാഹുല്യം നിമിത്തം പലപ്പോഴും സ്തംഭിക്കുന്ന അവസ്ഥയിലുമെത്തിയിട്ടുണ്ട്. ഇതിനു പരിഹാരമായാണു ചെന്നൈ ബേസിന്‍ ബ്രിഡ്ജ് കോച്ചിങ് ഡിപ്പോയെ മാതൃകയാക്കി നേമം ടെര്‍മിനല്‍ വിഭാവനം ചെയ്തത്. പദ്ധതി നടപ്പിലായിരുന്നെങ്കില്‍ 30 തീവണ്ടികള്‍ വരെ കൈകാര്യം ചെയ്യുവാന്‍ കഴിയുന്ന 10 പിറ്റ് ലൈനുകളും 12 സ്റ്റേബ്‌ളിംഗ് ലൈനുകളും സിക്ക് ലൈനുകളും സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകളും നേമത്ത് ഉണ്ടാകുമായിരുന്നു.

2019 മാര്‍ച്ച് 7ന്  റെയില്‍വേ മന്ത്രിയായിരുന്ന പിയൂഷ് ഗോയല്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന പദ്ധതിക്കു തറക്കല്ലിട്ടു. 116.57 കോടി രൂപ ചെലവില്‍ നിര്‍മിക്കാന്‍ വിഭാവനം ചെയ്ത പദ്ധതിയുടെ ഡിപിആര്‍ ദക്ഷിണ റെയില്‍വേ തയാറാക്കി റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരുന്നെങ്കിലും അംഗീകാരം നല്‍കുന്നത് അനിശ്ചിതമായി നീണ്ടു. തിരുവനന്തപുരം സെന്‍ട്രലിന്റെ ഉപ ടെര്‍മിനലായി കൊച്ചുവേളിയുള്ള സ്ഥിതിക്ക് നേമം ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിച്ചതായാണ് ഇപ്പോള്‍ റെയില്‍വേ പറയുന്നത്. പദ്ധതി എന്ന് ആരംഭിക്കുമെന്ന ചോദ്യത്തോടു റെയില്‍വേ വ്യക്തമായി പ്രതികരിക്കാതിരുന്നതിനാല്‍ ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭാധ്യക്ഷനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ റെയില്‍വേ രേഖാമൂലം അദ്ദേഹത്തിനു നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതിനെതിരേ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. ഈ വിഷയം ഉന്നയിച്ച് എംപിമാര്‍ക്കൊപ്പം സംസ്ഥാന മന്ത്രിമാര്‍ കേന്ദ്രമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ റെയില്‍വേ വികസന പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു സംഘടിപ്പിക്കുന്ന പ്രക്ഷോഭ പരിപാടികളില്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നു വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. നേമം കേരളത്തിന്റെ റെയില്‍വേ വികസനത്തില്‍ അനിവാര്യമാണെന്നും പദ്ധതി പുനഃസ്ഥാപിക്കണമെന്നും ഇക്കാര്യത്തില്‍ റെയില്‍വേ ഇപ്പോഴത്തെ നിലപാടു തിരുത്തണമെന്നും മന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com