കല്‍പ്പറ്റ: രാഹുല്‍ഗാന്ധിയുടെ കല്‍പ്പറ്റയിലെ എംപി ഓഫീസ് അടിച്ചു തകര്‍ക്കുകയും ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് അടക്കം 19 പേര്‍ അറസ്റ്റ് ചെയ്തു. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കം 19 പേരെയാണ് കല്‍പ്പറ്റ, മേപ്പാടി സ്റ്റേഷനുകളിലായി പൊലീസ് അറസ്റ്റ് ചെയ്തത്. രാഹുലിന്റെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.
സംഭവത്തില്‍ സര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് കുറ്റക്കാരെ മുഴുവന്‍ കണ്ടെത്തി നടപടിയെടുക്കാനാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുള്ളത്. എഡിജിപി മനോജ് എബ്രഹാമിനാണ് അന്വേഷണ ചുമതല. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന കല്‍പ്പറ്റ ഡിവൈഎസ്പിയെ സസ്‌പെന്‍ഡ് ചെയ്തു. പകരം ഓഫീസര്‍ക്ക് ചുമതല നല്‍കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
അതിനിടെ, എസ്എഫ്‌ഐയുടെ ആക്രമണത്തില്‍ കോണ്‍ഗ്രസും യുഡിഎഫും പ്രതിഷേധം കടുപ്പിക്കുകയാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ഇന്ന് വയനാട്ടിലെത്തും. ഉച്ചയ്ക്ക് യുഡിഎഫ് യോഗം ചേരും. കൽപ്പറ്റയിൽ യുഡിഎഫ് റാലിയും പ്രതിഷേധയോഗവും നടത്തും.
ഉച്ചയ്ക്ക് രണ്ടിന് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് പരിസരത്തുനിന്ന് ആയിരക്കണക്കിനു പേര്‍ അണിനിരക്കുന്ന റാലി ആരംഭിക്കും. തുടര്‍ന്ന് കല്പറ്റ ടൗണില്‍ പ്രതിഷേധയോഗം നടത്തും. കെപിസിസി. പ്രസിഡന്റ് കെ സുധാകരന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, എം.പി.മാരായ കൊടിക്കുന്നില്‍ സുരേഷ്, എം.കെ. രാഘവന്‍, കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ദിഖ് എം.എല്‍.എ., മുസ്ലിം ലീഗ് നേതാക്കളായ കെ.എം. ഷാജി, പി.എം.എ. സലാം തുടങ്ങിയവര്‍ പങ്കെടുക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates