'അതൊക്കെ കയ്യില്‍ വെച്ചാ മതി, ഇങ്ങോട്ടു വേണ്ട; മര്യാദയ്ക്കിരുന്നില്ലെങ്കില്‍ പുറത്തിറക്കി വിടും'; ക്ഷുഭിതനായി വി ഡി സതീശന്‍

ഇക്കണക്കിന് എംപി ഓഫീസ് അക്രമിച്ചത് കോണ്‍ഗ്രസുകാര്‍ തന്നെയാണെന്ന് നിങ്ങള്‍ പറയുമോയെന്ന് സതീശന്‍ ചോദിച്ചു
വി ഡി സതീശന്‍/ ഫയല്‍
വി ഡി സതീശന്‍/ ഫയല്‍

കല്‍പ്പറ്റ: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ എംപി ഓഫീസ് സന്ദര്‍ശിച്ചശേഷം സംസാരിക്കവെ മാധ്യമങ്ങളോട് കയര്‍ത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എംപി ഓഫീസ് അക്രമിക്കപ്പെട്ട ഉടന്‍ വന്ന ദൃശ്യങ്ങളില്‍ ഗാന്ധി ചിത്രം ചുമരിലായിരുന്നു. ഇത് പിന്നീട് നിലത്തിട്ടതാണെന്നുള്ള ഇടതുനേതാക്കളുടെ ആരോപണം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പ്രതിപക്ഷ നേതാവ് ക്ഷുഭിതനായത്. 

ഇക്കണക്കിന് എംപി ഓഫീസ് അക്രമിച്ചത് കോണ്‍ഗ്രസുകാര്‍ തന്നെയാണെന്ന് നിങ്ങള്‍ പറയുമോയെന്ന് സതീശന്‍ ചോദിച്ചു. ഇതുപോലത്തെ കാര്യങ്ങള്‍ കയ്യില്‍ വെച്ചാ മതി. തൃക്കാക്കര തിരഞ്ഞെടുപ്പിന് ശേഷം സിപിഎം നേതാക്കള്‍ ഒരു കണക്ക് പറയുകയുണ്ടായി. അപ്പോള്‍ 25,000 വോട്ടിന് ജയിച്ചത് ഞങ്ങളാണോ അതോ അവരാണോ എന്ന സംശയമുണ്ടായി. അതുപോലത്തെ സാധനങ്ങള്‍ കയ്യിലു വെച്ചാല്‍ മതി. ഇങ്ങോട്ടു വേണ്ട..

മുഖ്യമന്ത്രി പിണറായി വിജയനോട് പോയി ചോദിച്ചാല്‍ മതി. എന്നോട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കണ്ട. ഇതുപോലുള്ള അസംബന്ധം കാണിച്ചിട്ട്.... ഇങ്ങോട്ടു വരണ്ട. കൈരളിയിലായാലും ദേശാഭിമാനിയിലായാലും കയ്യില് വെച്ചാ മതി. ഒരു അസംബന്ധവും പറയേണ്ട.  എന്റെ വാര്‍ത്താസമ്മേളനം തടസ്സപ്പെടുത്താന്‍ കൈരളിയുടേയും ദേശാഭിമാനിയുടേയും ലേഖകനായി ഇവിടെ ഇരുത്തിയാല്‍, ഞാന്‍ മര്യാദ കാണിക്കുന്നത് കൊണ്ടാണ് നിങ്ങള്‍ ഇവിടെ ഇരിക്കുന്നത്. ഇല്ലെങ്കില്‍ പുറത്തിറക്കിവിടും. 

അസംബന്ധം പറയാതെ മര്യാദയ്ക്ക് ഇരുന്നോണം. അത്ര വൈകാരികമായ ഞങ്ങളുടെ വിഷയമാണ്. നിങ്ങളെ ഇവിടെ നിന്ന് പുറത്തിറക്കി വിടുന്നത് എന്നെ കൊണ്ട് ചെയ്യിപ്പിക്കരുത്'. വൈകാരികമായ വിഷയത്തില്‍ പത്രസമ്മേളനം നടത്തുമ്പോള്‍ അസംബന്ധം പറഞ്ഞാല്‍.... അതു നിര്‍ത്തിക്കോ.. കയ്യില്‍ വെച്ചാ മതി. സതീശന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com