ഏറെ ആഗ്രഹിച്ചു വാങ്ങിയ മാല മോഷണം പോയതറിഞ്ഞ് കരഞ്ഞുനിലവിളിച്ചപ്പോൾ കൈയിൽ കിടന്ന രണ്ടു വളകൾ ഊരിനൽകിയ സ്ത്രീയെ തേടുകയാണ് സുഭദ്ര. കൊല്ലം പട്ടാഴി ദേവി ക്ഷേത്രത്തിൽ തൊഴുത് നിൽക്കവെയാണ് കഴുത്തിൽ കിടന്നിരുന്ന രണ്ട് പവന്റെ മാല മോഷണം പോയത് 67കാരിയായ സുഭദ്ര അറിഞ്ഞത്.
കരഞ്ഞുനിലവിളിച്ച സുഭദ്രയുടെ അടുത്തേക്ക് ഒരു സ്ത്രീയെത്തി അവരുടെ കൈയിൽക്കിടന്ന രണ്ടു വളകൾ ഊരിക്കൊടുത്തു. ‘അമ്മ കരയണ്ട. ഈ വളകൾ വിറ്റ് മാല വാങ്ങി ധരിച്ചോളു. മാല വാങ്ങിയ ശേഷം ക്ഷേത്ര സന്നിധിയിൽ എത്തി പ്രാർഥിക്കണം’, എന്നാണ് ഒറ്റ കളർ സാരി ധരിച്ച കണ്ണട വച്ച ആ സ്ത്രീ സുഭദ്രയോട് പറഞ്ഞത്. അവർ പിന്നെ എങ്ങോട്ട് പോയെന്ന് കണ്ടില്ല.
ക്ഷേത്രഭാരവാഹികൾ അന്വേഷിച്ചിട്ടും വള നൽകിയ സ്ത്രീയെ കണ്ടെത്താൻ കഴിഞ്ഞില്ല. ക്ഷേത്ര ഭാരവാഹി വിളിച്ച് വിവരമറിയിച്ചതനുസരിത്ത് ഭർത്താവ് കെ കൃഷ്ണൻകുട്ടി ആചാരി എത്തി സുഭദ്രയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോന്നു. കൊട്ടാരക്കര മൈലം പള്ളിക്കൽ സ്വദേശിയായ സുഭദ്ര കശുവണ്ടിത്തൊഴിലാളിയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ