പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അധ്യാപികയെ ഹോട്ടല്‍മുറിയില്‍ വിളിച്ചുവരുത്തിയ സംഭവം: ജൂനിയര്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍

അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹോട്ടല്‍ മുറിയില്‍ വച്ച് ഇയാളെ വിജിലന്‍സ് കയ്യോടെ പിടികൂടിയിരുന്നു

തിരുവനന്തപുരം: പിഎഫ് അക്കൗണ്ടിന്റെ പ്രശ്‌നപരിഹാരത്തിനു സഹായം തേടിയ അധ്യാപികയെ ലൈംഗികോദ്ദേശ്യത്തോടെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തിയ സംഭവത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പിലെ ജൂനിയര്‍ സൂപ്രണ്ട് സി ആര്‍ വിനോയ് ചന്ദ്രനെ സസ്‌പെന്‍ഡ് ചെയ്തു. അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹോട്ടല്‍ മുറിയില്‍ വച്ച് ഇയാളെ വിജിലന്‍സ് കയ്യോടെ പിടികൂടിയിരുന്നു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്നും കടുത്ത അച്ചടക്ക ലംഘനവും കൃത്യവിലോപവും കാട്ടിയെന്നും വകുപ്പുതല അന്വേഷണത്തില്‍ ബോധ്യമായതിനെ തുടര്‍ന്നാണു സസ്‌പെന്‍ഷന്‍.

കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ജീവനക്കാരനായ വിനോയ് ഗവ എയ്ഡഡ് ഇന്‍സ്റ്റിറ്റിയൂഷന്‍ പ്രോവിഡന്റ് ഫണ്ടിന്റെ(ഗെയ്ന്‍ പിഎഫ്) സംസ്ഥാന നോഡല്‍ ഓഫീസര്‍ ആണ്. പിഎഫ് വിഷയത്തില്‍ ഇദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ട അധ്യാപികയോട് അപമര്യാദയായി സംസാരിക്കുകയും അത്തരത്തിലുള്ള സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്തിരുന്നു. പ്രശ്‌നം പരിഹരിക്കുന്നതിനു പ്രതിഫലമായി ഹോട്ടല്‍ മുറിയില്‍ വരണമെന്നു നിര്‍ദേശിച്ചതോടെ അധ്യാപിക വിജിലന്‍സില്‍ പരാതിപ്പെട്ടു.

കോട്ടയത്തെത്തി ഹോട്ടല്‍ മുറിയെടുത്ത ഇയാളെ അടുത്ത മുറിയില്‍ കാത്തിരുന്നാണ് കഴിഞ്ഞ 10 ന് വിജിലന്‍സ് സംഘം പിടികൂടിയത്. അധ്യാപികയോട് ഒരു ഷര്‍ട്ട് കൂടി വാങ്ങിവരാന്‍ ഇയാള്‍ നിര്‍ദേശിച്ചിരുന്നു. ഫിനോഫ്തലിന്‍ പൊടി പുരട്ടി വിജിലന്‍സ് നല്‍കിയ ഷര്‍ട്ട് അധ്യാപികയില്‍ നിന്ന് ഇയാള്‍ സ്വീകരിച്ചതിനു പിന്നാലെയായിരുന്നു തെളിവു സഹിതമുള്ള അറസ്റ്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com