അലൈന്‍മെന്റ് മാറ്റിയിട്ടില്ല;  ആ മാപ്പ് വ്യാജം; വിശദീകരണവുമായി കെ റെയില്‍

ഈ മാപ്പുമായി താരമ്യം ചെയ്താണ് അലൈന്‍മെന്റില്‍ മാറ്റം വരുത്തിയതായി ആരോപണമുന്നയിക്കുന്നത്.
പ്രചരിപ്പിക്കപ്പെടുന്ന വ്യാജമാപ്പ്
പ്രചരിപ്പിക്കപ്പെടുന്ന വ്യാജമാപ്പ്


തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ അലൈന്‍മെന്റ് മാറ്റിയിട്ടില്ലെന്ന് കെ റെയില്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ ആരോപണത്തിലാണ് വിശദീകരണം. മന്ത്രിസഭ അംഗീകരിച്ച അന്തിമ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും പ്രചരിപ്പിക്കപ്പെടുന്ന മാപ്പ് വ്യാജമാണെന്നും ഇക്കാര്യത്തില്‍ കെ റെയിലിന് ഉത്തരവാദിത്തമില്ലെന്നും വിശദീകരണത്തില്‍ പറയുന്നു

കെ റെയിലിന്റെ വിശദീകരണകുറിപ്പ്

സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച തിരുവനന്തപുരം-കാസര്‍ഗോഡ്  അര്‍ധ അതിവേഗ റെയില്‍പ്പാതയായ സില്‍വര്‍ലൈന്‍ പദ്ധതിയുടെ അന്തിമ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയിട്ടില്ല. ദ മെട്രോ റെയില്‍ ഗയ് ഡോട്ട് കോം (https://themetrorailguy.com/) എന്ന വെബ്സൈറ്റില്‍,  സില്‍വര്‍ ലൈന്‍ സ്റ്റേഷനുകളെ നേര്‍ രേഖയില്‍ ബന്ധിപ്പിച്ചു കൊണ്ട് വരച്ച മാപ്പാണ് സില്‍വര്‍ലൈനിന്റെ ആദ്യ അലൈന്‍മെന്റ് എന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെടുന്നത്. പ്രസ്തുത മാപ്പ് വസ്തുതാവിരുദ്ധവും കെ-റെയിലിന് ഉത്തരവാദിത്തമില്ലാത്തതുമാണ്. 

ഈ മാപ്പ് വെറും സൂചകമാണെന്നും സ്റ്റേഷനുകളെ കാണിക്കുന്നതിനുള്ള ഏകദേശ അലൈന്‍മെന്റാണെന്നും ദ മെട്രോ റെയില്‍ ഗയ് ഡോട്ട് കോമില്‍ (https://themetrorailguy.com/)വ്യക്തമാക്കുന്നുണ്ട്. ഔദ്യോഗിക ്അലൈന്‍മെന്റ് ലഭ്യമാകുന്ന മുറയ്ക്ക് സൈറ്റില്‍ അപ്ലോഡ് ചെയ്യുമെന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്. ഈ മാപ്പുമായി താരമ്യം ചെയ്താണ് അലൈന്‍മെന്റില്‍ മാറ്റം വരുത്തിയതായി ആരോപണമുന്നയിക്കുന്നത്. ഈ മാപ്പ് ഇപ്പോഴും പ്രസ്തുത വെബ്സൈറ്റില്‍ ലഭ്യമാണ്. 

2020 ന്റെ തുടക്കത്തില്‍ സില്‍വര്‍ലൈനിന്റെ വ്യാജ അലൈന്‍മെന്റ് സോഷ്യല്‍ മീഡിയയില്‍ വ്യപാകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇതില്‍ വഞ്ചിതരാകരുതെന്ന് 2020 മാര്‍ച്ച് നാലിന് കെ-റെയില്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍  അഭ്യര്‍ഥിച്ചിരുന്നതുമാണ്.

വിശദമായ സര്‍വേക്കു ശേഷമാണ് സില്‍വര്‍ലൈനിന്റെ അലൈന്‍മെന്റ് തീരുമാനിച്ചത്.  2020 ജൂണ്‍ ഒമ്പതിന് സിസ്ട്ര  ഈ അലൈന്‍മെന്റ് അടങ്ങുന്ന ഡി.പി.ആര്‍  സമര്‍പ്പിക്കുകയും  സംസ്ഥാന മന്ത്രിസഭ അത് അംഗീകരിക്കുകയും ചെയ്തതാണ്.  ഇപ്പോള്‍ റെയില്‍വേ ബോര്‍ഡിന്റെ പരിഗണനയിലുള്ള ഈ അലൈന്‍മെന്റ് പ്ലാനാണ്  കെ-റെയിലിന്റെ വെബ്സൈറ്റിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com