അഴിക്കുള്ളില്‍ ആകുമോ?; പി സി ജോര്‍ജിനും സര്‍ക്കാരിനും ഇന്ന് നിര്‍ണായകം

മതവിദ്വേഷ പ്രസംഗം നടത്തിയ പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും
പി സി ജോര്‍ജ് / ഫയല്‍ ചിത്രം
പി സി ജോര്‍ജ് / ഫയല്‍ ചിത്രം

കൊച്ചി: മതവിദ്വേഷ പ്രസംഗം നടത്തിയ പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് പി സി ജോര്‍ജ് മതവിദ്വേഷ പരാമര്‍ശം നടത്തിയത്. അതിനിടെ പാലാരിവട്ടത്തെ മതവിദ്വേഷ പ്രസംഗത്തില്‍ പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് എറണാകുളം ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് കേസ് എടുത്തിരുന്നു.

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ഫോര്‍ട്ട് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തുവെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം ലഭിച്ചത് സര്‍ക്കാരിന് തിരിച്ചടിയായി. അറസ്റ്റ് എന്തിനാണെന്ന് വിശദീകരിക്കാന്‍ പോലും പൊലീസിന് കഴിഞ്ഞില്ലെന്ന വിമര്‍ശനവുമായാണ് മജിസ്‌ട്രേറ്റ് കോടതി അന്ന് ജാമ്യം അനുവദിച്ചത്. എന്നാല്‍ ജാമ്യം നല്‍കിയത് പ്രോസിക്യൂഷനെ കേള്‍ക്കാതെയാണെന്നും പി സി ജോര്‍ജ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടിയുമാണ് തിരുവനന്തപുരം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടില്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കിയത്.

അതേസമയം, സര്‍ക്കാരിനും പി സി ജോര്‍ജിനും കോടതി തീരുമാനം നിര്‍ണായകമായിരിക്കെയാണ് വീണ്ടുമൊരു കേസ് കൂടി വന്നത്. വെണ്ണലയില്‍ നടത്തിയ പ്രസംഗത്തിനാണ് ജോര്‍ജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പാലാരിവട്ടം പൊലീസ് കേസെടുത്തത്. ഈ കേസ് പി സി  ജോര്‍ജ് ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന  പ്രോസിക്യൂഷന്‍ വാദങ്ങള്‍ക്ക് ബലം പകരുമെന്ന കണക്കുകൂട്ടലിലാണ് പൊലീസ്. ജാമ്യം റദ്ദാക്കിയാല്‍ പി സി ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്യും. 

അതിനിടെ പാലാരിവട്ടത്ത് മതവിദ്വേഷം ഉണ്ടാക്കുന്ന ഭാഗങ്ങളൊന്നും തന്നെ തന്റെ പ്രസംഗത്തിലില്ലെന്ന് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പിസി ജോര്‍ജ് ചൂണ്ടിക്കാട്ടുന്നു. നേരത്തെ തിരുവനന്തപുരത്തെ വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ താന്‍ ജാമ്യം നേടിയിരുന്നു. ഈ കേസില്‍ ജാമ്യം റദ്ദാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമായാണ് പുതിയ കേസ് എന്നും പിസി ജോര്‍ജ് പറയുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തെ കേസ് കൊണ്ടു സര്‍ക്കാര്‍ തടയുകയാണെന്നും  അറസ്റ്റു തടയണമെന്നും പിസി ജോര്‍ജ് ഹര്‍ജിയില്‍ പറയുന്നു.

അതേസമയം, വിദ്വേഷപ്രസംഗത്തില്‍ പി സി ജോര്‍ജ് പ്രഥമദൃഷ്ട്യാ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. അറസ്റ്റ് ചെയ്യുകയാണ് സ്വാഭാവിക നടപടി. പ്രസംഗത്തിന്റെ വീഡിയോ പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു.

മതവിദ്വേഷ പ്രസംഗത്തിന്റെ പേരിലാണ് പിസി ജോര്‍ജിനെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തിരിക്കുന്നത്. 53 എ, 295 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.കഴിഞ്ഞ ദിവസം വെണ്ണല ശിവക്ഷേത്രത്തില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ പിസി ജോര്‍ജ് വര്‍ഗീയ പരാമര്‍ശം നടത്തിയെന്നാണ് പൊലീസ് പറയുന്നത്.മതവിദ്വേഷം വളര്‍ത്തുന്ന രീതിയിലും സമൂഹത്തില്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലും പ്രസംഗിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com