ഒന്നാം ക്ലാസ് പ്രവേശനം അഞ്ച് വയസില്‍; അധ്യാപകര്‍ രക്ഷിതാക്കളോട് പരാതിപ്പെടുന്നതിന് നിയന്ത്രണം; കരട് സ്‌കൂള്‍ മാന്വല്‍ പുറത്തിറക്കി

കുട്ടികളുടെ ആത്മവിശ്വാസം നഷ്ടപ്പെടുന്ന രീതിയിൽ അധ്യാപകർ രക്ഷാകർത്താക്കളോട് പരാതി പറയരുതെന്നും മാന്വലിൽ പറയുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി അഞ്ച് വയസായി തന്നെ തുടരുമെന്ന് വ്യക്തമാക്കി കരട് സ്കൂൾ മാന്വൽ പുറത്തിറക്കി. നേരത്തെ ദേശീയ വിദ്യാഭ്യാസ നയത്തിൽ ഒന്നാം ക്ലാസ് പ്രവേശനം ആറ് വയസ്സിൽ എന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാൽ സംസ്ഥാനത്ത് നിലവിലെ രീതി തുടരുമെന്ന് വിദ്യാഭ്യാസമന്ത്രിയും വ്യക്തമാക്കിയിരുന്നു. 

ഒന്ന് മുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിലെ പ്രവേശനത്തിന് മൂന്ന് മാസത്തെയും പത്താം ക്ലാസിൽ ആറ് മാസത്തെയും വയസ്സിളവ് ജില്ല/ ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാർക്ക് അനുവദിക്കാം എന്നും കരട് സ്കൂൾ മാന്വലിൽ പറയുന്നു. ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിലേക്ക് ഒരു ഡിവിഷനിൽ 30 കുട്ടികൾക്കാണ് പ്രവേശനം നൽകുക. ആറുമുതൽ എട്ടുവരെ ക്ലാസുകളിലെ ഡിവിഷനിൽ 35 കുട്ടികൾക്കും ഒമ്പത്, പത്ത് ക്ലാസുകളുടെ കാര്യത്തിൽ ആദ്യ ഡിവിഷനിൽ 50 കുട്ടികൾക്കും പ്രവേശനം നൽകാം. 

കുട്ടികളുടെ ആത്മവിശ്വാസം നഷ്ടപ്പെടുന്ന രീതിയിൽ പരാതി പറയരുത്‌

കുട്ടികളുടെ ആത്മവിശ്വാസം നഷ്ടപ്പെടുന്ന രീതിയിൽ അധ്യാപകർ രക്ഷാകർത്താക്കളോട് പരാതി പറയരുതെന്നും മാന്വലിൽ പറയുന്നു. ടി സി ലഭിക്കാൻ വൈകിയാൽ അതിന്റെ പേരിൽ പ്രവേശനം നിഷേധിക്കാൻ പാടില്ല. ടി സിയില്ലാതെ പ്രവേശനം നൽകുമ്പോൾ പ്രധാന അധ്യാപകൻ വിദ്യാർഥി മുമ്പ് പഠിച്ചിരുന്ന സ്കൂളിൽ ഇക്കാര്യം അറിയിക്കണം. 'സമ്പൂർണ' സോഫ്റ്റ്വെയർ വഴി ടി സി ട്രാൻസ്ഫർ ചെയ്യേണ്ടതുമാണ്. 

കുട്ടികളെ സംബന്ധിച്ച വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുകയും പരസ്യപ്പെടുത്താതിരിക്കലും ക്ലാസ് അധ്യാപകൻറെ ചുമതലയാണ്. പിടിഎ കമ്മിറ്റികളിൽ രക്ഷിതാക്കളുടെയും അധ്യാപകരുടെയും പ്രതിനിധികളിൽ പകുതിയെങ്കിലും വനിതകളായിരിക്കണം. അധ്യാപകർ സ്വകാര്യ ട്യൂഷനും മറ്റു സ്വകാര്യ പഠനപ്രവർത്തനങ്ങളും നടത്തുന്നില്ലെന്നു സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ഉറപ്പാക്കണം എന്നും കരട് മാന്വലിൽ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com