പെരുമ്പാമ്പ് മുട്ടയിട്ടു; ദേശീയപാത നിര്‍മ്മാണം 54 ദിവസം നിര്‍ത്തിവച്ച് ഊരാളുങ്കല്‍ സൊസൈറ്റി

കാസര്‍കോട് നിര്‍മ്മിക്കുന്ന നാലുവരി ദേശീയ പാതയുടെ നിര്‍മ്മാണമാണ് പാമ്പിന്റെ 24 മുട്ടകള്‍ വിരിയുന്നതിന് വേണ്ടി സൊസൈറ്റി നിര്‍ത്തിവച്ചത്
ചിത്രം: എക്‌സ്പ്രസ്‌
ചിത്രം: എക്‌സ്പ്രസ്‌
Updated on
1 min read

കാസര്‍കോട്: പെരുമ്പാമ്പ് മുട്ടയിട്ട് കിടന്നതുകാരണം റോഡ് പണി 54 ദിവസം നിര്‍ത്തിവച്ച് ഊരാളുങ്കല്‍ സൊസൈറ്റി. കാസര്‍കോട് നിര്‍മ്മിക്കുന്ന നാലുവരി ദേശീയ പാതയുടെ നിര്‍മ്മാണമാണ് പാമ്പിന്റെ 24 മുട്ടകള്‍ വിരിയുന്നതിന് വേണ്ടി സൊസൈറ്റി നിര്‍ത്തിവച്ചത്. 

വനംവകുപ്പുമായി ആലോചിച്ച ശേഷമായിരുന്നു സൊസൈറ്റിയുടെ നടപടി. '24 മുട്ടകളും വിരിഞ്ഞു. പതിനഞ്ച് പാമ്പിന്‍ കുഞ്ഞുങ്ങളെ കാട്ടിലേക്ക് അയച്ചു. ഇനിയുള്ള ഒന്‍പതെണ്ണത്തിനെ ഉടന്‍ അയയ്ക്കും'- പാമ്പു പിടുത്തക്കാരനായ അമീന്‍ പറഞ്ഞു. 

എന്‍എച്ച് 66ന്റെ വീതി കൂട്ടുന്നതിനായാണ് ജോലികള്‍ നടന്നുവന്നത്. സിപിസിആര്‍ഐയ്ക്ക് സമീപം ഒരു കലുങ്ക് നിര്‍മ്മിക്കുന്നതിനിടെയാണ് തൊഴിലാളികള്‍ മാര്‍ച്ച് 20ന് പെരുമ്പാമ്പിനെ കണ്ടത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരമറിയിച്ചു. 

റോഡ് നിരപ്പില്‍ നിന്ന് നാലടി താഴെയാണ് പാമ്പിന്റെ മാളം കണ്ടെത്തിയത്. ഇത് മാറ്റാതെ കലുങ്ക് നിര്‍മ്മാണം മുന്നോട്ടു കൊണ്ടുപോകാനും പറ്റില്ല. തുടര്‍ന്നാണ് വനംവകുപ്പ്, പാമ്പിനെ മാറ്റുന്നതുവരെ പണി നിര്‍ത്തിവയ്ക്കാന്‍ സാധിക്കുമോയെന്ന്് സൊസൈറ്റിയോട് ചോദിക്കുന്നത്. പാമ്പിനെ പുറത്തെത്തിക്കാനായി അമീനെയും വിളിച്ചുവരുത്തി. വന്യജീവി സംരക്ഷണ നിയമപ്രകാരം, ഷെഡ്യൂള്‍ 1 ഇനത്തിലാണ് പെരുമ്പാമ്പ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

പാമ്പിനെ മാറ്റാനായി ശ്രമിക്കുമ്പോഴാണ് മുട്ടകള്‍ക്ക് അടയിരിക്കുകയാണ് എന്ന് അമീന് മനസ്സിലായത്. തുടര്‍ന്ന് കാസര്‍കോട് സ്വദേശിയും നേപ്പാള്‍ മിഥില വൈല്‍ഡ് ലൈഫ് ട്രസ്റ്റിലെ വൈല്‍ഡ് ലൈഫ് റിസര്‍ച്ച് ഹെഡ്ഡുമായ മവീഷ് കുമാറിനെ ബന്ധപ്പെട്ടു. അദ്ദേഹമാണ്, പാമ്പിനെ മാറ്റുന്നത് ശരിയല്ലെന്ന് പറഞ്ഞത്. 

27 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 31 ഡിഗ്രിവരെ ചൂടാണ് പെരുമ്പാമ്പിന്റെ മുട്ട വിരിയുന്നതിന് വേണ്ടത്. അമ്മ പാമ്പിന്റെ ചൂടു തന്നെ നിര്‍ബന്ധമാണെന്നും മവീഷ് പറഞ്ഞു. തുടര്‍ന്ന് ഈ മേഖലയിലെ ജോലി ഊരാളുങ്കല്‍ സൊസൈറ്റി നിര്‍ത്തിവയ്ക്കുകയായിരുന്നു. അമീന്‍ എല്ലാ ദിവസവും എത്തി പാമ്പിന്‍ മുട്ടകള്‍ പരിശോധിച്ചു. 54-ാം ദിവസം മുട്ടകള്‍ വിരിഞ്ഞു തുടങ്ങി. മുട്ടകള്‍ വിരിഞ്ഞുതുടങ്ങിയാല്‍ പിന്നെ, അമ്മ പാമ്പിന്റെ സാന്നിധ്യം ഇല്ലെങ്കിലും പ്രശ്‌നമില്ല. അതുകൊണ്ട് അമീന്‍ പാമ്പിന്‍ കുഞ്ഞുങ്ങളെയും മുട്ടകളെയും വീട്ടിലേക്ക് മാറ്റി. മുട്ടകള്‍ മാറ്റുന്ന സമയത്ത് മാളത്തിന് തൊട്ടടുത്ത് അമ്മ പാമ്പ് ഉണ്ടായിരുന്നതായും എന്നാല്‍ തന്നെ ആക്രമിച്ചില്ലെന്നും അമീന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com