ട്വന്റി ട്വന്റിയുമായി ശാശ്വത ശത്രുതയില്ലെന്ന് കെ സുധാകരന്‍; ജനക്ഷേമ മുന്നണിയുടെ വോട്ടുതേടി കോണ്‍ഗ്രസ്

ജാതി അടിസ്ഥാനത്തിലാണ് എല്‍ഡിഎഫ് തൃക്കാക്കരയില്‍ പ്രചാരണം നടത്തുന്നതെന്നും കെ സുധാകരന്‍ ആരോപിച്ചു
കെ സുധാകരന്‍ വാര്‍ത്താസമ്മേളനം നടത്തുന്നു/ ടിവി ദൃശ്യം
കെ സുധാകരന്‍ വാര്‍ത്താസമ്മേളനം നടത്തുന്നു/ ടിവി ദൃശ്യം
Updated on
1 min read

തിരുവനന്തപുരം: ട്വന്റി ട്വന്റിയുമായി ശാശ്വത ശത്രുതയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. തൃക്കാക്കരയില്‍ ട്വന്റി ട്വന്റിയുടേയും എഎപിയുടേയും വോട്ടുകള്‍ യുഡിഎഫ് സ്വാഗതം ചെയ്യുകയാണ്. ജനാധിപത്യ മതേതര രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയ്ക്കും, വികസനത്തിന് വേണ്ടി കഴിഞ്ഞകാലങ്ങളില്‍ നില കൊണ്ട പാര്‍ട്ടി എന്ന നിലയിലും എഎപിയുടേയും ട്വന്റി ട്വന്റിയുടേയും പിന്തുണ കോണ്‍ഗ്രസ് തേടുകയാണെന്ന് സുധാകരന്‍ പറഞ്ഞു.

ആം ആദ്മി പാര്‍ട്ടിക്കും  ട്വന്റി ട്വന്റിക്കും ഇടതുപക്ഷവുമായി യോജിക്കാനാകില്ല. ആം ആദ്മി പാര്‍ട്ടി എവിടെയാണ് ഇടതുപക്ഷത്തോടൊപ്പം നിലയുറപ്പിച്ചിട്ടുള്ളത്?. ട്വന്റി ട്വന്റി എവിടെയാണ് ഇടതുപക്ഷത്തോട് യോജിച്ചിട്ടുള്ളത്?. സാധാരണഗതിയില്‍ ഒരു കാരണവശാലും യോജിക്കാനാകാത്ത പ്രസ്ഥാനമാണ് അവരെ സംബന്ധിച്ചിടത്തോളം ഇടതുപക്ഷമെന്ന് കെ സുധാകരന്‍ പറഞ്ഞു. 

സിപിഎമ്മിന്റെ ഭാഗത്തു നിന്നും ട്വന്റി ട്വന്റിക്കുണ്ടായ തിക്താനുഭവങ്ങള്‍ അറിയാം. തൃക്കാക്കര കോണ്‍ഗ്രസിന്റെ ആരൂഢമായ സീറ്റാണ്. കോണ്‍ഗ്രസിന്റെ കരുത്തുറ്റ മണ്ഡലമാണ്. ഇത് സംരക്ഷിച്ചേ കോണ്‍ഗ്രസിന് മതിയാകൂ. മുഖ്യമന്ത്രിയും മന്ത്രിമാരും കൂടാതെ 60 ഓളം എംഎല്‍എമാരും എംപിമാരുമാണ് എല്‍ഡിഎഫിന് വേണ്ടി വോട്ടു തേടി വീടു കയറുന്നത്. 

ഇതിനെല്ലാമുള്ള ചെലവും സര്‍ക്കാരല്ലേ വഹിക്കുന്നത്. ഇവിടെയും കോടികള്‍ ധൂര്‍ത്തടിക്കുകയല്ലേ സര്‍ക്കാര്‍ ചെയ്യുന്നത്. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്ത് യാതൊരു ആശങ്കയുമില്ല. യുഡിഎഫിന് അടിവേരുള്ള മണ്ഡലമാണ്. ഈ സീറ്റില്‍ ആന വന്നു കുലുക്കിയാലും കുലുങ്ങില്ല. കഴിഞ്ഞ തവണ നെഗറ്റീവായ കുറേ വോട്ടുകള്‍ കൂടി ഇത്തവണ പോസിറ്റീവായി വന്നിട്ടുണ്ട്. 

ജാതി അടിസ്ഥാനത്തിലാണ് എല്‍ഡിഎഫ് തൃക്കാക്കരയില്‍ പ്രചാരണം നടത്തുന്നതെന്നും കെ സുധാകരന്‍ ആരോപിച്ചു. മത സ്വാധീന മേഖലകളില്‍ അതത് മതത്തില്‍പ്പെട്ടവരെ സിപിഎം പ്രചാരണത്തിന് ഇറക്കുന്നു. വി ഡി സതീശന്‍ ഉന്നയിച്ച ആരോപണം വസ്തുതാപരമാണ്. മേക്ക് മണിയാണ് പിണറായിയുടെ ലക്ഷ്യം. മുഖ്യമന്ത്രി തൃക്കാക്കരയില്‍ കുത്തിയിരുന്നതുകൊണ്ട് യാതൊരു കാര്യവുമില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com