സില്‍വര്‍ ലൈന്‍ ഉപേക്ഷിക്കില്ല; മാറ്റുന്നത് കല്ലിടല്‍ മാത്രം: ഇപി ജയരാജന്‍, പുതിയ സര്‍വെ ഉടനെന്ന് കെ റെയില്‍ 

കല്ലിടല്‍ മാത്രമാണ് മാറ്റിയത്. സര്‍ക്കാര്‍ സംഘര്‍ഷത്തിന് ആഗ്രഹിക്കുന്നില്ല
ഇപി ജയരാജന്‍/ഫയല്‍
ഇപി ജയരാജന്‍/ഫയല്‍

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്നും നടപ്പിലാക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കല്ലിടല്‍ മാത്രമാണ് മാറ്റിയത്. സര്‍ക്കാര്‍ സംഘര്‍ഷത്തിന് ആഗ്രഹിക്കുന്നില്ല. പ്രതിപക്ഷം ഇപ്പേല്‍ പദ്ധതിയെ അനുകൂലിച്ച് തുടങ്ങിയോ എന്നും ജയരാജന്‍ ചോദിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തോറ്റാല്‍ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കുമോയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ചോദിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

അതേസമയം, റവന്യു വകുപ്പിന്റെ പുതിയ ഉത്തരവ് പ്രകാരമുള്ള സര്‍വെ വൈകാതെ ആരംഭിക്കുമെന്ന് കെ റെയില്‍ വ്യക്തമാക്കി. കല്ലിടല്‍ നിര്‍ത്തുമെന്ന് ഉത്തരവില്‍ പറയുന്നില്ലെന്ന് കെ റെയില്‍ എംഡി വി അജിത് കുമാര്‍ പറഞ്ഞു. 

എതിര്‍പ്പില്ലാത്ത ഭൂമിയില്‍ കല്ലിടും. അല്ലാത്ത സ്ഥലങ്ങളിലാണ് അടയാളമിടുന്നത്. പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സാമൂഹികാഘാത പഠനത്തിന് ഇനി ജിപിഎസ് സംവിധാനം ഉപയോഗിച്ചാല്‍ മതിയെന്ന് റവന്യു വകുപ്പ് ഉത്തരവിറക്കിയിരുന്നു. കെ റെയില്‍ കല്ലിടലുകള്‍ക്ക് എതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് നടപടി.

സര്‍വെകള്‍ക്ക് ഇനി ജിയോ ടാഗ് ഉപയോഗിക്കണം. അല്ലെങ്കില്‍ കെട്ടിടങ്ങളില്‍ മാര്‍ക്ക് ചെയ്യണമെന്ന് ഉത്തരവില്‍ പറയുന്നു.കെ റെയില്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് നടപടി.

സര്‍വെ നടത്താന്‍ സ്ഥാപിച്ച കല്ലുകള്‍ പ്രതിഷേധക്കാര്‍ പിഴുതുമാറ്റുന്നത് പതിവായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മഠത്ത് ഉള്‍പ്പെടെ പ്രതിഷേധങ്ങള്‍ അരങ്ങേറി. ഇതേത്തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി കെ റെയില്‍ കല്ലിടല്‍ താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com