കൊച്ചി: രണ്ടുമാസം മുന്‍പ് ഹൈക്കോടതി കുറ്റവിമുക്തയാക്കിയ യുവതിക്ക് 'ശിക്ഷാ ഇളവ്' നല്കാന് വിസ്സമ്മതിച്ച് സര്‍ക്കാര്‍. എട്ടുവയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ 37കാരിയായ ടീന ബൈജുവിന്റെ ശിക്ഷാ ഇളവ് തേടിയുള്ള അപേക്ഷയാണ് സര്‍ക്കാര്‍ തള്ളിയത്. ഹൈക്കോടതി കുറ്റവിമുക്തയാക്കിയിട്ടും സര്‍ക്കാര്‍ നടപടികള്‍ വൈകുന്നതിനെ തുടര്‍ന്ന് ടീന ഇപ്പോഴും ജയിലില്‍ കഴിയുകയാണ്. ടീനയെ കുറ്റവിമുക്തയാക്കിയ വിവരം സര്‍ക്കാര്‍ അറിഞ്ഞിട്ടില്ലെന്നാണ് അഭിഭാഷകന് പറയുന്നത്.
ഫെബ്രുവരിയിലാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ടീന ബൈജുവിനെ കുറ്റവിമുക്തയാക്കിയത്. എന്നാല്‍ വിധി വന്നു രണ്ടുമാസമായിട്ടും ടീനയുടെ മോചനം സാധ്യമായിട്ടില്ല. കേസില്‍ ജീവപരന്ത്യം ശിക്ഷ വിധിച്ച കീഴ്ക്കോടതി വിധിക്കെതിരെ ടീന ബൈജു സമര്‍പ്പിച്ച ഹര്‍ജിയില്‍ ഫെബ്രുവരി 16നാണ് ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രനും സി ജയചന്ദ്രനും അടങ്ങിയ ബെഞ്ച് വിധി പറഞ്ഞത്.
ഹൈക്കോടതിയില്‍ അപ്പീല്‍ നല്കിയ സമയത്തുതന്നെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ടീന സര്‍ക്കാരിനും അപേക്ഷ നല്‍കിയിരുന്നു.എന്നാല്‍ ഏപ്രില്‍ 29ന് പുറത്തിറങ്ങിയ ആഭ്യന്തര വകുപ്പിന്റെ ഉത്തരവില്‍, വിട്ടയക്കണമെന്ന ടീനയുടെ അപേക്ഷ കേരള ക്രിമിനല്‍ നിയമം സെക്ഷന്‍ 131 പ്രകാരം തള്ളിയതായാണ് പറയുന്നതെന്ന് ദി ന്യു ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
എറണാകുളം അഡിഷണല്‍ ഡിസ്ട്രിക്റ്റ് കോടതിയാണ് മകനെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച കേസില്‍ ടീനയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2016ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് മകന് ഉറക്ക ഗുളിക നല്‍കിയതിന് ശേഷം, ടീന ഞറമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
ടീനയെ വിട്ടയ്ക്കണമെന്ന് ജില്ലാ പ്രൊബേഷന്‍ ഓഫീസറും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ടീനയെ വിട്ടയ്ക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് എറണാകുളം റൂറല്‍ എസ്പി നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
9മാസമായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ടീനയുള്ളത്. ടീനയുടെ പെരുമാറ്റം നല്ലതാണെന്നാണ് ജയില്‍ സൂപ്രണ്ട് നല്കിയ റിപ്പോര്‍ട്ട്. എന്നാല്‍ എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ടീനയെ മോചിപ്പിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുക്കുകയായിരുന്നു.
അതേസമയം, ഹൈക്കോടതി ടീനയെ കുറ്റവിമുക്തയാക്കിയ വിവരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകില്ല എന്നും കുറ്റവിമുകതയാക്കിയതിന് ശേഷം, ജയില്‍ മോചിപ്പിക്കേണ്ടതില്ല എന്ന ഉത്തരവിന് വിലയില്ലെന്നും ടീനയുടെ അഭിഭാഷകന് പി കെ വര്‍ഗീസ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കാം 'പശുവിനെ കൊല്ലാൻ നിരോധനമുണ്ട്; നിഖിലയുടേത് അറിവില്ലായ്മ'
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ