ഇടുക്കി; വാഗമൺ ഓഫ് റോഡ് റേസ് കേസിൽ ജോജു ജോർജിന്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ്. നോട്ടീസ് കിട്ടിയിട്ടും ഹാജരാകാതിരുന്നതിനാലാണ് കടുത്ത നടപടിയിലേക്ക് കടക്കുന്നത്. വാഗമണിൽ നടന്ന ഓഫ് റോഡ് റേസിനെതിരെ കെഎസ് യു ഇടുക്കി ജില്ല പ്രസിഡൻറ് ടോണി തോമസാണ് താരത്തിനെതിരെ പരാതി നൽകിയത്.
വാഗമണ്ണിലെ ഓഫ് റോഡ് റെയ്സിൽ പങ്കെടുത്ത് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് പത്താം തീയതിയാണ് ഇടുക്കി ആർടിഒ നടൻ ജോജു ജോർജിന് നോട്ടീസ് അയച്ചത്. ലൈസൻസും വാഹനത്തിൻറെ രേഖകളുമായി നേരിട്ട് ഹാജരാകാനായിരുന്നു നിർദ്ദേശം. ഇതനുസരിച്ച് ചൊവ്വാഴ്ച ആർടിഒ ഓഫീസിൽ എത്തുമെന്ന് ഫോണിൽ അറിയിക്കുകയും ചെയ്തു. എന്നാൽ ചൊവ്വാഴ്ച ഹാജരായില്ല. എത്തുകയില്ലെന്ന കാര്യം അറിയിക്കാനും തയ്യാറായില്ല.
ലൈസൻസ് റദ്ദാക്കുന്നതിനു മുൻപ് കേസിലുൾപ്പെട്ടയാൾക്ക് പറയാനുള്ളത് കേൾക്കണമെന്നാണ് നിയമം. പരിപാടി സംഘടിപ്പിച്ച നടൻ ബിനു പപ്പുവിനും നോട്ടീസ് നൽകിയിരുന്നു. കാരണം കാണിക്കൽ നോട്ടീസ് അയച്ച ശേഷം ലൈസൻസ് റദ്ദാക്കുമെന്ന് ഇടുക്കി ആർഡിഒ ആർ രമണൻ സ്വകാര്യ ചാനലിനോട് പറഞ്ഞു. ആറുമാസം വരെ ലൈസൻസ് റദ്ദാക്കാവുന്ന കുറ്റമാണ് ജോജു ചെയ്തത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കാൻ ജില്ല കളക്ടറും മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
സംഭവത്തിൽ വാഗമൺ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അഞ്ചു പേർ സ്റ്റേഷനിൽ ഹാജരായി ജാമ്യമെടുത്തു. ദൃശ്യങ്ങളിൽ നിന്നും തരിച്ചറിഞ്ഞ നടൻ ജോജു ജോർജ്ജ് ഉൾപ്പെടെ 17 പേരോടാണ് ഹാജരാകാൻ പോലീസ് നിർദ്ദേശിച്ചിരിക്കുന്നത്. ജോജു ജോർജ് ഓഫ് റോഡ് ഡ്രൈവിങ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് പരാതിയുമായി ടോണി തോമസ് രംഗത്തെത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
