ഡോക്ടർ ചമഞ്ഞ് 22 കാരന്റെ ചികിത്സാ തട്ടിപ്പ്; തിരുവനന്തപുരം മെഡിക്കൽ കോളജിൽ സ്റ്റെതസ്കോപ്പുമായി കഴിഞ്ഞത് പത്ത് ദിവസം! പിടിയിൽ 

മെഡിക്കല്‍ കോളേജിലെ ഒന്നാം വാര്‍ഡ് മെഡിസിന്‍ യൂണിറ്റില്‍ കാലിനു പരിക്കുപറ്റി ചികിത്സയിൽ കഴിഞ്ഞ വിഴിഞ്ഞം സ്വദേശി റിനുവിനെയാണ് നിഖില്‍ കബളിപ്പിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഡോക്ടറെന്ന വ്യാജേന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കയറി രോഗിയെ ചികിത്സിച്ച് തട്ടിപ്പു നടത്തിയ യുവാവ് പിടിയില്‍. പൂന്തുറ മാണിക്യവിളാകം സ്വദേശി നിഖിലിനെ (22)യാണ് ആശുപത്രി ജീവനക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. പിജി ഡോക്ടറാണെന്നു പറഞ്ഞ് പത്ത് ദിവസമാണ് ഇയാള്‍ സ്റ്റെതസ്‌കോപ്പ് ധരിച്ച് ആശുപത്രിയില്‍ കഴിഞ്ഞത്.

മെഡിക്കല്‍ കോളജിലെ ഒന്നാം വാര്‍ഡ് മെഡിസിന്‍ യൂണിറ്റില്‍ കാലിനു പരിക്കുപറ്റി ചികിത്സയിൽ കഴിഞ്ഞ വിഴിഞ്ഞം സ്വദേശി റിനുവിനെയാണ് നിഖില്‍ കബളിപ്പിച്ചത്. നേരത്തേയുള്ള പരിചയം മുതലെടുത്ത് റിനുവിനു കൂട്ടിരിക്കാനെന്ന പേരിലാണ് നിഖിൽ ആശുപത്രിയിൽ കയറിക്കൂടിയത്. മാരകമായ രോഗങ്ങളുണ്ടെന്നു പറഞ്ഞു ഭയപ്പെടുത്തി മരുന്നിനും പരിശോധനകള്‍ക്കുമായി റിനുവിന്റെ കൈയില്‍ നിന്ന് നിഖില്‍ പണവും കൈക്കലാക്കി.

ഇയാളുടെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്കായി കൊണ്ടു പോകുന്നത് നിഖിലായിരുന്നു. രോഗി ഡിസ്ചാര്‍ജാകാതിരിക്കാന്‍ സാമ്പിളുകളില്‍ കൃത്രിമം കാണിക്കുകയും ചെയ്തു. പരിശോധനാ ഫലങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിച്ചതോടെ ഡോക്ടര്‍മാര്‍ക്കു സംശയമായി. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വ്യാജനെ കണ്ടെത്തുകയായിരുന്നു. 

ശനിയാഴ്ച രാവിലെ ഡോ. ശ്രീനാഥും മറ്റു ജീവനക്കാരും ഇയാളെ പിടികൂടി മെഡിക്കല്‍ കോളജ് പൊലീസില്‍ ഏല്‍പ്പിച്ചു. ആള്‍മാറാട്ടത്തിലൂടെ ചികിത്സ നടത്തിയതിന് ഇയാള്‍ക്കെതിരേ ആശുപത്രി ചീഫ് സെക്യൂരിറ്റി ഓഫീസര്‍ നാസറുദ്ദീന്‍ പൊലീസില്‍ പരാതി നല്‍കി. നിഖിലിനെതിരേ ആള്‍മാറാട്ടം, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയതായി മെഡിക്കല്‍ കോളജ് സിഐ വ്യക്തമാക്കി.

ഒരു വര്‍ഷം മുന്‍പ് ഡോക്ടറെന്ന വ്യാജേന റിനുവിന്റെ സഹോദരനെയും നിഖില്‍ കബളിപ്പിച്ചിരുന്നു. മെഡിക്കല്‍ കോളജില്‍ വച്ചുതന്നെയാണ് ഇവര്‍ പരിചയപ്പെടുന്നത്. ഡോക്ടറാണെന്നു പറഞ്ഞ് നിഖില്‍ കൂടെക്കൂടി. മുട്ടുവേദനയ്ക്കു ചികിത്സയില്‍ക്കഴിഞ്ഞ ഇയാള്‍ ആശുപത്രി വിട്ടിട്ടും മാരക അസുഖമുണ്ടെന്നു പറഞ്ഞ് നിഖില്‍ സ്വന്തമായി ചികിത്സ നടത്തിയിരുന്നു.

ചികിത്സയ്ക്കായി നാല് ലക്ഷത്തോളം രൂപയും തുടര്‍ പഠനത്തിനായി 80,000 രൂപയും വാങ്ങി. ഇവരുടെ വീട്ടില്‍ സന്ദര്‍ശനം നടത്താറുള്ള നിഖിലിനെ റിനുവിന് പരിചയമുണ്ട്. ആ അടുപ്പം മുതലെടുത്താണ് ആശുപത്രിയില്‍ സഹായത്തിനെത്തിയത്. ഡോക്ടര്‍മാര്‍ പിടികൂടിയപ്പോഴാണ് വ്യാജനെന്നു തിരിച്ചറിയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com